യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണികളെ തുടർന്നുണ്ടായ സംഘർഷത്തിൽ, ഇറാൻ സമൂഹ മാധ്യമ ട്രോളുകളുമായി ശക്തമായി പ്രതിരോധിച്ചു. ഹോർമൂസ് കടലിടുക്ക് മുതൽ വെടിനിർത്തൽ വരെ നീണ്ട വിഷയങ്ങളിൽ 'ട്രോൾ ഡിപ്ലോമസി' ഉപയോഗിച്ച് ഇറാൻ ശ്രദ്ധനേടി. ഒടുവിൽ, പാക് മധ്യസ്ഥതയിൽ യുഎസ് രണ്ടാഴ്ചത്തെ വെടിനിർത്തലിന് നിർബന്ധിതമായത് ഇറാൻ നയതന്ത്ര വിജയമായി ആഘോഷിക്കുകയാണ്.
മണിക്കൂറുകൾക്കുള്ളിൽ വെടിനിർത്തലിന് തയ്യാറാവുകയോ ചെയ്തില്ലെങ്കിൽ ഇറാൻ ചുട്ടെരിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അന്ത്യശാസനങ്ങൾക്ക് ഒടുവിൽ, ട്രംപിന് തന്നെ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടി വന്നു. യുഎസിന്‍റെ യുദ്ധ നയതന്ത്ര പരാജയം ഇറാൻ ആഘോഷിക്കുകയാണ്. ഫെബ്രുവരി 28 ആരംഭിച്ച് 40 ദിവസങ്ങൾക്ക് ശേഷമാണ് ആദ്യമായി വെടിനിർത്തൽ ഇരുപക്ഷവും അംഗീകരിക്കുന്നത്. തങ്ങളുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് യുഎസിന്‍റെ വെടിനിർത്തലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെഷ്കിയാൻ ട്വീറ്റ് ചെയ്തു. ഇതിനിടെ യുഎസിന്‍റെ പരിഹസിച്ച് കൊണ്ട് ഇറാന്‍റെ നിരവധി ഔദ്ധ്യോഗിക ഹാന്‍റിലുകളിൽ നിന്നും ട്വീറ്റുകൾ പ്രവഹിച്ചു.
നഷ്ടപ്പെട്ട താക്കോൽ തിരിച്ച് കിട്ടി
തോക്കുകൾ നിശബ്ദത പാലിക്കുമ്പോൾ ട്രോളുകളിലൂടെ സമൂഹ മാധ്യമങ്ങളിലും ഇറാന്‍ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്. ഹോർമൂസ് കടലിടുക്ക് തുറക്കാൻ നേറ്റോയുടെയും യൂറോപ്പിന്‍റെയും എന്തിന് ചൈനയുടെ വരെ പിന്തുണ തേടിയ ട്രംപിന് പക്ഷേ അക്കാര്യത്തിൽ ഇസ്രയേലിന്‍റെ പിന്തുണ പോലും നേടാൻ കഴിഞ്ഞില്ല. പിന്നാലെ ഹോർമൂസ് തുറന്നില്ലെങ്കിൽ കടുത്ത നടപടിയെന്ന് ട്രംപ് ആക്രോശിച്ചപ്പോൾ. ഹോർമൂസിന്‍റെ താക്കോൽ കാണാതെ പോയി എന്നായിരുന്നു ഇറാന്‍റെ സിംബാവേ എംബസിയുടെ ഔദ്ധ്യോഗിക ട്വിറ്റർ ഹാന്‍റിൽ കുറിച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ പാക് മധ്യസ്ഥ ശ്രമത്തെ തുടർന്ന് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ 'ഞങ്ങൾ താക്കോലുകൾ കണ്ടെത്തി!' ഇറാന്‍റെ സിംബാവേ എംബസിയുടെ ഔദ്ധ്യോഗിക ട്വിറ്റർ ഹാന്‍റിലിൽ നിന്നും കുറിപ്പെത്തി. അതേസമയം ദക്ഷിണാഫ്രക്കയിലെ ഇറാൻ എംബസി ട്വീറ്റ് ചെയ്തത് 'ഈഷ്, ഒടുവിൽ. ഞാൻ പറഞ്ഞല്ലോ അത് പൂച്ചട്ടിയുടെ അടിയിലാണെന്ന്, മടിയൻ. 😉' എന്നായിരുന്നു.
ഇറാൻറെ ട്രോൾ ഡിപ്ലോമസി
യുഎസിനും ട്രംപിനും എതിരെയുള്ള ഇറാന്‍റെ സമൂഹ മാധ്യമ യുദ്ധത്തെ 'ട്രോൾ ഡിപ്ലോമസി' എന്നാണ് സമൂഹ മാധ്യമങ്ങളിൽ വിശേഷിപ്പിക്കപ്പെടുന്നത്. തങ്ങളുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാനെ 'ശിലായുഗ' കാലത്തേക്ക് പറഞ്ഞയക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഇതിന് പിന്നാലെയാണ് ഇറാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ട്രംപിനെ ട്രോളാൻ ആരംഭിച്ചത്. ട്രോളുകൾക്ക് പിന്നാലെ ഇറാന്‍ അനുബന്ധ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നും നിരവധി ഹൈ-പ്രൊഡക്ഷൻ ലെഗോ-സ്റ്റൈൽ ആനിമേഷൻ വീഡിയോകളും പുറത്തിറങ്ങി. പേടി സ്വപ്നം കാണുന്ന ട്രംപിന്‍റെ വീഡിയോകളും ഗൾഫിൽ ഉടനീളം യുഎസ് ബന്ധമുള്ള സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദുബായ് വിമാനത്താവളം, ഒറാക്കിൾ ഓഫീസുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കുന്ന അനിമേഷൻ വീഡിയോകളും ഇക്കൂട്ടത്തിൽപ്പെടുന്നു.
അതേസമയം വെടിനിർത്തൽ ഉണ്ടെങ്കിലും നിശബ്ദത ഒരിക്കലും കാരാറിന്‍റെ ഭാഗമല്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി വ്യക്തമാക്കുന്നു. "യുഎസ് നിശ്ചയിച്ച 15 നിബന്ധനകളിൽ ഒന്ന് @IraninSA പോസ്റ്റുകൾ പ്രസിദ്ധീകരിക്കരുത് എന്നതാണെന്ന് ഞാൻ കേട്ടു. 😁 വിഷമിക്കേണ്ട, ഈ നിബന്ധന അംഗീകരിച്ചില്ല." ദക്ഷിണാഫ്രിക്കയിലെ ഇറാനിയൻ എംബസി ട്വീറ്റ് ചെയ്യുന്നു. ഹോർമൂസ് തുറക്കാൻ രാത്രി 8 മണിവരെ സമയം എന്ന ഭീഷണിയുമായി ട്രംപ് എത്തിയപ്പോൾ ഇറാന്‍റെ സിംബാബ്‍വെ എംബസി കുറിച്ചത്, 'രാത്രി 8 മണി അത്ര നല്ലതല്ല, നിങ്ങൾക്ക് അത് ഉച്ചയ്ക്ക് 1 നും 2 നും ഇടയിലോ സാധ്യമെങ്കിൽ പുലർച്ചെ 1 നും 2 നും ഇടയിലോ ആക്കാൻ കഴിയുമോ? ഈ പ്രധാനപ്പെട്ട വിഷയത്തിൽ ശ്രദ്ധ ചെലുത്തിയതിന് നന്ദി." എന്നായിരുന്നു.


