നാൽപ്പതാം നാളിലേക്ക് കടന്ന യുദ്ധത്തിന് താൽക്കാലിക വിരാമം. യുഎസ് മുന്നോട്ട് വെച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ അംഗീകരിച്ചു. പാകിസ്ഥാൻ മധ്യസ്ഥതയിൽ ചർച്ചകൾ ആരംഭിക്കുമെങ്കിലും, പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് അനിശ്ചിതത്വം നിലനിർത്തുന്നു.

Add Asianetnews as a Preferred SourcegooglePreferred

നാല്പതാം നാളിലേക്ക് യുദ്ധം കടക്കുന്നതിനിടെ യുഎസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപനത്തെ അംഗീകരിച്ച് ഇറാൻ. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാണ് വെടിനിർത്തൽ പ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെഷ്കിയാൻ അറിയിച്ചു. ഒപ്പം ഇപ്പോഴത്തെ വെടിനിർത്തൽ 'ഖമേനിയുടെ രക്തത്തിന്‍റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റ രാത്രിയ്ക്കുള്ളിൽ ഇറാന്‍റെ സർവ്വനാശമെന്ന് യുഎസ് പ്രസിഡന്‍റ് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച് നേരത്തോട് നേരമടുക്കുമ്പോഴാണ് രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് യുഎസ് അംഗീകാരം നൽകിയതെന്നതും ശ്രദ്ധേയം.

പ്രകോപിച്ചാൽ ബലപ്രയോഗം

രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായും വെള്ളിയാഴ്ച മുതൽ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ അമേരിക്കയുമായി ചർച്ചകൾ ആരംഭിക്കുമെന്നും ഇറാന്‍റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു, അതേസമയം ഈ നീക്കം "യുദ്ധത്തിന്‍റെ അവസാനത്തെ സൂചിപ്പിക്കുന്നില്ല" എന്നും ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ അതിനെ ബലപ്രയോഗത്തിലൂടെ തന്നെ നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ വെടിനിർത്തൽ പാലിക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്താൽ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ആക്രമിക്കുമെന്നുള്ള ഭീഷണികളിൽ നിന്ന് താൻ പിന്മാറുകയാണെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇറാൻ ഒരു കരാറിലും എത്തിയില്ലെങ്കിൽ വൻ നാശമുണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ലോകമെങ്ങുനിന്നും പ്രതിഷേധം ഉയർത്തി. 

Scroll to load tweet…

ഒടുവിൽ പാകിസ്ഥാൻറെ മധ്യസ്ഥശ്രമത്തിന് ഇരുപക്ഷവും തയ്യാറാവുകയായിരുന്നു. 'ഇറാൻ ആഗ്രഹിച്ച പൊതുതത്ത്വങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള വെടിനിർത്തൽ, നമ്മുടെ മഹാനായ രക്തസാക്ഷി നേതാവ് ഖമേനിയുടെ രക്തത്തിന്റെയും സംഭവസ്ഥലത്തെ എല്ലാ ജനങ്ങളുടെയും സാന്നിധ്യത്തിന്റെയും നേട്ടമായിരുന്നു. ഇന്നുമുതൽ, നാമും ഒരുമിച്ച് തുടരും. നയതന്ത്ര മേഖലയിലായാലും, പ്രതിരോധ മേഖലയിലായാലും, തെരുവ് മേഖലയിലായാലും, സേവന വ്യവസ്ഥയുടെ മേഖലയിലായാലും.' മസൂദ് പെഷെഷ്കിയാൻ തന്‍റെ എക്സ് ഹാന്‍റിലിൽ എഴുതി.

നിലനിൽക്കുന്ന അനിശ്ചിതത്വം

അതേസമയം യുഎസും ഇറാനും സംഘർഷം കുറയ്ക്കുമെന്ന് സൂചന നൽകുന്നുണ്ടെങ്കിലും വെടിനിർത്തലിന്‍റെ തുടക്കത്തിലും അനിശ്ചിതത്വം തുടരുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഇതോടൊപ്പം ഇറാനിലെ പല ഭാഗങ്ങളിലും ഇപ്പോഴും മിസൈൽ മുന്നറിയിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പ്രതിരോധ നടപടികൾ തുടരുന്നുണ്ടെങ്കിലും ആക്രമണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു. മധ്യസ്ഥ ശ്രമങ്ങൾ തുടരുമ്പോഴും ചില മേഖലകളിൽ ആക്രമണങ്ങൾ തുടർന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.