അമേരിക്കൻ സൈന്യത്തിന് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും, നയതന്ത്ര ചർച്ചകളുടെ സാധ്യതകൾക്കിടയിലും സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ്, ഇസ്രായേൽ സേനകൾ സംയുക്തമായി ആക്രമണങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്.
വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാന് നേരെ അതിശക്തമായ ആക്രമണങ്ങൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് യുഎസ് സൈന്യത്തിന് അനുമതി നൽകിയതായി റിപ്പോർട്ടുകൾ. ഇറാന്റെ ഊർജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സൈനിക നീക്കത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന് നേരെ വളരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ സൈന്യത്തിന് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും, നയതന്ത്ര ചർച്ചകളുടെ സാധ്യതകൾക്കിടയിലും സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, ആക്രമണത്തിനുള്ള പ്രാഥമിക സൈനിക തയ്യാറെടുപ്പുകൾക്ക് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, അന്തിമ അനുമതി ഇതുവരെ നൽകിയിട്ടില്ലെന്നാണ് സൂചന. മേഖലയിൽ വൻ യുദ്ധസാധ്യത ഉണ്ടായാൽ വലിയ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് ക്യാബിനറ്റ് യോഗത്തിൽ ചില വൈറ്റ് ഹൗസ് ഉപദേശകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ യു.എസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ഇറാനിലെ പ്രമുഖ സൈനിക മേഖലകളെയും ലക്ഷ്യങ്ങളെയും കേന്ദ്രീകരിച്ച് വീണ്ടും ശക്തമായ ബോംബാക്രമണങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ്, ഇസ്രായേൽ സേനകൾ സംയുക്തമായി ആക്രമണങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇറാനിലെ അടിസ്ഥാന ഊർജ്ജ സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് പ്രധാന ലക്ഷ്യം. ആക്രമണങ്ങളും തിരിച്ചടികളും ശക്തമായതോടെ പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ചരക്ക് ഗതാഗതവും എണ്ണ വിതരണവും തടസ്സപ്പെടാനുള്ള സാധ്യത വർധിച്ചു. ഇത് ആഗോള എണ്ണവിലയെയും വിപണിയെയും പ്രതികൂലമായി ബാധിക്കും. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തിപ്പെട്ടതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും വൻ യുദ്ധഭീതിയിലാണ്.


