ഹോർമുസ് കടലിടുക്കിൽ നിയമലംഘനം ആരോപിച്ച് രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഉൾപ്പെടെ 50 കപ്പലുകളെ ഇറാൻ കരിമ്പട്ടികയിൽപ്പെടുത്തി. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ യഥാർത്ഥ യുദ്ധമായി കണ്ട് പ്രതികരിക്കുമെന്നും ഇറാൻ നിലപാടെടുത്തിട്ടുണ്ട്
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ കരിമ്പട്ടികയിൽ പെടുത്തിയ കപ്പലുകളിൽ രണ്ട് ഇന്ത്യൻ ടാങ്കറുകളും. ഇന്ത്യൻ പതാകയുള്ള ഒരു എൽ എൻ ജി ടാങ്കറും എണ്ണ ടാങ്കറുമാണ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ഇറാന്റെ പട്ടികയിലുള്ള ചില കപ്പലുകൾ ഇന്ത്യയിലേക്ക് ചരക്ക് എത്തിക്കുന്ന മറ്റ് രാജ്യങ്ങളുടെ പതാകയുള്ള ടാങ്കറുകൾ ആണെന്നും സൂചനയുണ്ട്. ഒരു പാകിസ്ഥാനി ടാങ്കറും ഇറാൻ തയ്യാറാക്കിയ പട്ടികയിലുണ്ട്. ഹോർമുസ് തുറക്കുന്നതിൽ ചർച്ച നടക്കുമ്പോഴാണ് രണ്ട് ഇന്ത്യൻ ടാങ്കർ അടക്കം 50 ചരക്കു കപ്പൽ ഇറാൻ കലിടുക്ക് കടക്കാൻ അനുമതിയില്ലാത്തവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
സാമ്പത്തിക യുദ്ധവും യഥാർത്ഥ യുദ്ധം
അതേസമയം തങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക യുദ്ധവും യഥാർത്ഥ യുദ്ധമായി കണക്കാക്കി നേരിടുമെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഉപരോധവുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരെയും ദേശീയ താൽപര്യം മുൻനിർത്തി നിലപാടെടുക്കുമെന്ന് ഇറാൻ ആക്ടിങ് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, മറ്റാരെങ്കിലും നടത്തുന്ന ആക്രമണങ്ങളുടെ പേരിൽ മേഖലയിലെ രാജ്യങ്ങളെ സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഖത്തർ പ്രതികരിച്ചു. ഹോർമൂസ് തുറക്കുന്നതിന് പകരമായി, ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കുന്ന സമാധാന ഫോർമുല അമേരിക്ക ഇറാനു മുന്നിൽ വെച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു. ഹൂത്തികൾ, ഹിസ്ബുള്ള എന്നിവർക്കെതിരെ ഉള്ള നടപടി ഉൾപ്പടെ നിർത്തിവെക്കാമന്നും നിർദേശിച്ചിട്ടുണ്ട്. ഇറാന്റെ എല്ലാ വരുമാന മാർഗങ്ങളും അടയ്ക്കുന്ന തരത്തിലാണ് അമേരിക്കയുടെ സാമ്പത്തിക നടപടികൾ വരാനിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
