ബലൂചിസ്ഥാനില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ രണ്ട് സൈനിക ഉദ്യോഗസ്ഥരെയാണ് ചൊവ്വാഴ്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മോചിപ്പിച്ചതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ടെഹ്‌റാന്‍: പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്തി ഇറാന്‍ ബന്ദികളെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. അനഡോലു വാര്‍ത്താ ഏജന്‍സിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബലൂചിസ്ഥാനില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ രണ്ട് സൈനിക ഉദ്യോഗസ്ഥരെയാണ് ചൊവ്വാഴ്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മോചിപ്പിച്ചതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു ദൗത്യം. മോചിപ്പിച്ച രണ്ട് പേരെയും ഇറാനിലെത്തിച്ചു.

2018 ഒക്ടോബര്‍ 16നാണ് ഭീകരവാദ സംഘടനയായ ജെയ്‌ഷെ ഉല്‍ ആദില്‍ 12 ഇറാന്‍ സൈനികരെ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്ക് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവരുടെ മോചനത്തിനായി ഇരുരാജ്യങ്ങളും ജോയിന്റ് കമ്മിറ്റിയുണ്ടാക്കി. 2018 നവംബര്‍ 15ന് അഞ്ച് പേരെയും 2019 മാര്‍ച്ച് 21ന് അഞ്ച് പേരെയും മോചിപ്പിച്ചു. ബാക്കിയുള്ള രണ്ട് പേരെയാണ് ഇപ്പോള്‍ ഓപ്പറേഷനിലൂടെ മോചിപ്പിച്ചത്.