പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. നൗറൂസ് ആഘോഷത്തിനിടെ നടന്ന ഈ 'അമേരിക്കൻ-സയണിസ്റ്റ്' ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു, ഇത് മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കുന്നു.
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നു, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറാനിലെ ജനങ്ങൾ പേർഷ്യൻ പുതുവർഷമായ 'നൗറൂസ്' ആഘോഷിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെല്ലുവിളിച്ചുകൊണ്ട് നൈനി പ്രസ്താവന നടത്തിയിരുന്നു
ഇറാന്റെ മിസൈൽ ഉൽപ്പാദന ശേഷി തകർത്തെന്ന ഇസ്രായേലിന്റെ അവകാശവാദം കൊല്ലപ്പെടുന്നതിന് മുൻപ് നൈനി തള്ളിക്കളഞ്ഞിരുന്നു. ഇറാൻ ഇപ്പോഴും ശക്തമായി മിസൈലുകൾ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ കപ്പലുകളെ പേർഷ്യൻ ഗൾഫിലേക്ക് അയക്കാൻ ധൈര്യമുണ്ടോ എന്ന് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിക്കുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് നൈനി ആക്രമിക്കപ്പെട്ടത്.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ച ശേഷം ഇറാൻ സൈനിക-രാഷ്ട്രീയ നേതൃത്വത്തിൽ കൊല്ലപ്പെട്ട ഉന്നതരുടെ ശ്രേണിയിൽ ഒടുവിലത്തെയാളാണ് നൈനി. ഇറാന്റെ രഹസ്യാന്വേഷണ മന്ത്രി ഇസ്മായിൽ ഖത്തീബ്, മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി, ബാസിജ് സേനാ തലവൻ ജനറൽ ഗുലാം റെസ സുലൈമാനി എന്നിവരും ഇതിന് മുൻപ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നൈനിയെ കൊലപ്പെടുത്തിയ നീക്കം 'അമേരിക്കൻ-സയണിസ്റ്റ്' ഭീകരാക്രമണമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കുറ്റപ്പെടുത്തി, ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഖത്തറിന്റെ എൽഎൻജി കയറ്റുമതി തടസ്സപ്പെടുകയും കുവൈറ്റിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തത് ആഗോള സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.


