സമാധാന ശ്രമങ്ങൾക്കായി കരട് തയാറെന്ന് ഇറാൻ വ്യക്തമാക്കുമ്പോഴും യുഎഇക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്തമായി ശ്രമിക്കുമെന്ന് അറിയിച്ചപ്പോൾ, 45 ദിവസത്തെ വെടിനിർത്തൽ ഇറാൻ തള്ളിയതായും റിപ്പോർട്ടുകളുണ്ട്.

ടെഹ്റാൻ: സമാധാന ശ്രമങ്ങൾ സംബന്ധിച്ച് തങ്ങളുടെ നിലപാടിന്റെ കരട് തയാറെന്ന് ഇറാൻ. സമയം ആകുമ്പോൾ ഇത് അമേരിക്കയ്ക്ക് മുന്നിൽ പ്രഖ്യാപിക്കുമെന്നും ഇറാൻ വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ, ഇന്ത്യയുമായി വീണ്ടും ഖത്തർ പ്രധാനമന്ത്രി ചര്‍ച്ച നടത്തി. അമേരിക്ക നൽകിയ സമയപരിധി നാളേക്ക് കൂടി നീട്ടിയതോടെ സമാധാനത്തിനായി സംയുക്തമായി ശ്രമിക്കുമെന്ന് റഷ്യയും ചൈനയും വ്യക്തമാക്കി. അതേസമയം, 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ ഇറാൻ തള്ളിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇന്നും ആക്രമണം തുടരുകയാണ്.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാനിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നു. ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെയാണ് പതിച്ചത്. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള 'റിൻ സിസ്റ്റംസ്' കമ്പനിക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിരുന്നു. യുഎഇ വ്യോമപ്രതിരോധ സംവിധാനം മിസൈൽ ആകാശത്തുവെച്ച് തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന് മുകളിൽ വീണത്. ഈ സംഭവത്തിൽ ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു.

അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം. ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് രം​ഗത്തെത്തിയിരുന്നു. മേഖലയില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്റെ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ച്ചയുമാണെന്നും ആയിരുന്നു ഡോ. അൻവർ ഗർഗാഷ് കുറിച്ചത്. ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്, അമേരിക്കന്‍ മാഗസിനായ 'ഫോറിന്‍ അഫയേഴ്‌സില്‍' എഴുതിയ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു ഇത്.

YouTube video player