24 മണിക്കൂറിന് ശേഷം സൗദി അറേബ്യയിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം. രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഒരു ക്രൂയിസ് മിസൈൽ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇതുവരെ 883 ഡ്രോണുകളും നിരവധി മിസൈലുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റിയാദ്: 24 മണിക്കൂർ ഇടവേളക്ക് ശേഷം വീണ്ടും സൗദി അറേബ്യക്ക് നേരെ ആക്രമണശ്രമം. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഒരു ക്രൂയിസ് മിസൈൽ പ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇന്ന് (ഞായറാഴ്ച) ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.
രാജ്യത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണ ശ്രമങ്ങളെ തടയുന്നതിൽ സൗദി വ്യോമപ്രതിരോധ സേനയും എയർഫോഴ്സും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ശത്രുതാപരമായ നീക്കങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 883 ഡ്രോണുകളാണ് സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്.
ഇതിന് പുറമെ 72 ബാലിസ്റ്റിക് മിസൈലുകളും, കഴിഞ്ഞ മണിക്കൂറിൽ തകർത്തത് ഉൾപ്പെടെ ആകെ ഒമ്പത് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. ഇതുവരെ നടന്ന ആക്രമണശ്രമങ്ങളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയെയും തലസ്ഥാനമായ റിയാദിനെയുമാണ് ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ ഇത്തരം ഭീഷണികളെല്ലാം ഫലപ്രദമായി നേരിടാൻ സാധിച്ചുവെന്നും രാജ്യത്തിന്റെ സുരക്ഷ സുശക്തമാണെന്നും അധികൃതർ വ്യക്തമാക്കി.


