ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടയുമെന്ന അമേരിക്കൻ ഭീഷണിക്ക് പിന്നാലെ, ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഇറാൻ രംഗത്ത്. ഇന്ത്യയിലേക്കുള്ള കപ്പലുകളെ നാവിഗേഷനിൽ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും ടോൾ ഈടാക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇറാൻ വ്യക്തമാക്കി.
ദില്ലി: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായി തടയുമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യക്ക് വാഗ്ദാനവുമായി ഇറാൻ. ഇന്ത്യയുമായി നല്ല ബന്ധമാണെന്നും ഇന്ത്യയിലേക്കുള്ള കപ്പലുകളെ നാവിഗേഷനിൽ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇറാൻ പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ ടാങ്കറുകൾക്ക് ടോൾ ഈടാക്കുമെന്ന വാർത്തയും ഇറാൻ നിഷേധിച്ചു. ഇറാനും ഇന്ത്യയും ഒരേ താൽപ്പര്യങ്ങൾ പങ്കിടുന്നവരാണെന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇരു രാജ്യങ്ങളും ശക്തമായ ബന്ധം നിലനിർത്തുന്നുണ്ടെന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പത്രസമ്മേളനത്തിൽ പറഞ്ഞു.
ദുഷ്‌കരമായ സമയത്ത്, ഇറാനും ഇന്ത്യയും പൊതുവായ താൽപ്പര്യങ്ങൾ പങ്കിടുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് ഫത്താലി പറഞ്ഞു. ഇറാന് ടോൾ നൽകുന്ന കപ്പലുകളുടെ പാത തടയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഹോർമുസ് വഴി തങ്ങളുടെ കപ്പലുകൾ കടന്നുപോകുന്നതിന് ഇറാൻ ഒരിക്കലും ഇന്ത്യയോട് പണം ഈടാക്കിയിട്ടില്ലെന്നും മുഹമ്മദ് ഫത്താലി ഊന്നിപ്പറഞ്ഞു.
ഇതുവരെ എന്തെങ്കിലും ഈടാക്കിയിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ടോൾ നൽകുന്നുവെന്ന വാർത്ത ഇന്ത്യയും നിഷേധിച്ചിരുന്നു. പ്രശ്നങ്ങൾ ആരംഭിച്ച ശേഷം, ഒമ്പത് ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) ടാങ്കറുകൾ സുരക്ഷിതമായി എത്തി. അതേസമയം ഇന്ത്യൻ പതാകയുള്ള 15 കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നു. ഇറാൻ തങ്ങളുടെ എണ്ണ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തിനും വിൽക്കാൻ തയ്യാറാണെന്നും പ്രതിനിധി പറഞ്ഞു.
ഹോർമുസ് തുറന്നില്ലെങ്കിൽ തിങ്കളാഴ്ച ഇറാനിയൻ ഗൾഫ് തുറമുഖങ്ങളെല്ലാം ഉപരോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഉപരോധം ലംഘിക്കുന്ന ഏതൊരു ഇറാനിയൻ കപ്പലിനെയും ഉടനടി ഇല്ലാതാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
