അമേരിക്കയുടെ '52ന്' ഇറാന്റെ മറുപടി '290': ഇറാന്-യുഎസ് വാക്പോര് തുടരുന്നു
ഇതിന് തിരിച്ചടിയായി തിങ്കളാഴ്ച ട്വീറ്റ് ചെയ്ത ഇറാനിയന്‍ പ്രസിഡന്‍റ് ഹസന്‍ റൊഹാനി പറഞ്ഞത് ഇങ്ങനെ - 52 എണ്ണത്തിന്‍റെ കണക്ക് പറയുന്നവര്‍ 290 എന്ന സംഖ്യയും ഓര്‍ക്കണം.
വാഷിംഗ്ടൺ: അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാന്‍ പ്രസിഡന്‍റ്. നേരത്തെ ഇറാന്‍ ആക്രമിച്ചാല്‍ ളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്‍റ് ട്രംപ് പറഞ്ഞത്. ഇതിനായി
അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതിന് തിരിച്ചടിയായി തിങ്കളാഴ്ച ട്വീറ്റ് ചെയ്ത ഇറാനിയന്‍ പ്രസിഡന്‍റ് ഹസന്‍ റൊഹാനി പറഞ്ഞത് ഇങ്ങനെ - 52 എണ്ണത്തിന്‍റെ കണക്ക് പറയുന്നവര്‍ 290 എന്ന സംഖ്യയും ഓര്‍ക്കണം. ഐആര്‍ 655, ഒരിക്കലും ഇറാനെ ഭീഷണിപ്പെടുത്താന്‍ വരരുത്. നേരത്തെ ട്രംപ് 52 എന്ന സംഖ്യ പറഞ്ഞത് ഇറാനിലെ യുഎസ് എംബസി വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് ഇത്രയും സ്ഥലങ്ങളെ ലക്ഷ്യം വച്ചത് എന്നാണ് സൂചന. യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ 52 പേരെയാണ് 1979ൽ ഇറാൻ മൗലികവാദി സംഘത്തിന്റെ നേതൃത്വത്തിൽ ബന്ദികളാക്കിയത്.
എന്നാല്‍ ഇതിന് മറുപടിയായി ഇറാന്‍ പ്രസിഡന്‍റ് പറഞ്ഞത് 290 പേര്‍ കൊല്ലപ്പെട്ട ഇറാനിയന്‍ യാത്ര വിമാനം ഐആര്‍ 655 മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടതാണ്. 1988 ജൂലൈ 3നാണ് അമേരിക്കന്‍ നേവിയുടെ മിസൈല്‍ ക്രൂയിസില്‍ നിന്നുള്ള മിസൈല്‍ പതിച്ച് ഇറാനിയന്‍ യാത്രവിമാനം ഇറാനിയന്‍ എയര്‍ 655, എയര്‍ബസ് എ300 വിമാനം പേര്‍ഷ്യന്‍ ഗള്‍ഫില്‍ തകര്‍ന്ന് വീണത്. ഇത് അന്ന് അമേരിക്ക- ഇറാന്‍ ബന്ധം ഉലച്ചിരുന്നു.
അതേ സമയം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ രക്ഷാസമിതി യോഗത്തിൽ പങ്കെടുക്കുന്നതിന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫിന് അമേരിക്ക വിസ നിഷേധിച്ചു. ഇറാൻ മേജർ ജനറലും ശക്തരായ സൈനിക നേതാക്കളിൽ ഒരാളുമായി കാസിം സൊലേമാനിയുടെ വധത്തിൽ ഇറാൻ യുഎൻ സമിതിയിൽ വിമർശനമുന്നയിക്കുന്നത് തടയാനാണ് അമേരിക്കയുടെ നീക്കം.
Read more at: വിങ്ങിപ്പൊട്ടി ഖമനേയി, ടെഹ്റാനിൽ സൊലേമാനിക്ക് വിട നൽകാൻ തെരുവിൽ ലക്ഷങ്ങൾ
ഇത്, 1947-ൽ ലോകരാജ്യങ്ങൾ ഒപ്പുവച്ച യുഎൻ കരാറിന്‍റെ ലംഘനമാണ് ഇതെന്ന് കരുതപ്പെടുന്നുവെങ്കിലും ആഭ്യന്തരസുരക്ഷ കണക്കിലെടുത്ത് വിസ അനുവദിക്കാനാകില്ലെന്നാണ് അമേരിക്കയുടെ ന്യായീകരണം.
ഇറാനും അമേരിക്കയും തമ്മിൽ യുദ്ധം ആസന്നമായെന്ന നിലയിൽ പോർവിളി നടത്തുന്ന സമയത്താണ് സമാധാനശ്രമങ്ങൾ നടക്കുമെന്ന് കരുതപ്പെടുന്ന യുഎൻ രക്ഷാസമിതിയിലേക്ക് എത്തുന്ന ഇറാൻ വിദേശകാര്യമന്ത്രിക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്.
Read more at: 'ഇറാന് ഒരിക്കലും ആണവായുധമുണ്ടാകില്ല', പ്രകോപിപ്പിച്ച് ട്രംപ്, തലയ്ക്ക് വിലയിട്ട് ഇറാൻ
ഇന്നാണ് മേജർ ജനറൽ കാസിം സൊലേമാനിയുടെ സംസ്കാരച്ചടങ്ങുകൾ. ജനലക്ഷങ്ങളാണ് ടെഹ്‍റാൻ തെരുവിൽ സൊലേമാനിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയത്. വീരോചിതമായ യാത്രയയപ്പ് തന്നെ സൊലേമാനിക്ക് നൽകാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നത്.