ഐഎഇഎയുമായുള്ള സഹകരണം അഴസാനിപ്പിക്കാൻ ഇറാൻ പാർലമെന്റ് അനുമതി നൽകി. ഇതോടെ ഇനി പരിശോധനയ്ക്ക് ഇറാൻ സുപ്രീം നാഷണൽ കൗൺസിൽ അനുമതി വേണ്ടി വരും.

ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെന്റിന്റെ അനുമതി. ഇതോടെ പരിശോധനകൾക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വർഷങ്ങൾ പുറകോട്ടടിച്ചതായി, ഡോണൾഡ് ട്രംപിനെ പിന്തുണച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പരസ്പരമുള്ള നിർണായക ചർച്ചകൾക്ക് അമേരിക്കയും ഇറാനും ഒരുങ്ങുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നുള്ള സൂചനകൾ.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് വെടിയോച്ചകളേയില്ലാതിരുന്ന ശാന്തമായ പകലായിരുന്നു ഇറാനും ഇസ്രയേലിനുമിടയിൽ. എന്നാൽ, അന്താരാഷ്ട്ര വേദികളിൽ ഇസ്രയേലിനും അമേരിക്കക്കും എതിരായ ആയുധങ്ങൾ മൂർച്ച കൂട്ടുകയാണ് ഇറാൻ. ഐഎഇഎയുമായുള്ള സഹകരണം അഴസാനിപ്പിക്കാൻ ഇറാൻ പാർലമെന്റ് അനുമതി നൽകി. ഇതോടെ ഇനി പരിശോധനയ്ക്ക് ഇറാൻ സുപ്രീം നാഷണൽ കൗൺസിൽ അനുമതി വേണ്ടി വരും. അമേരിക്കൻ ആഖ്രമണത്തിൽ ഇറാന്റെ ആണവ സംവിധാനങ്ങൾക്ക് കാര്യമായ കേടുപാടുകളുണ്ടായില്ലെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിനെ പിന്തുണച്ച് നെതന്യാഹു എത്തി. ഫോർദേയിലെ ആണവ സമ്പുഷ്ടീകരണ സംവിധാനം വരെ തകർത്തതായാണ് ബെഞ്ചമിൻ നെതന്യാഹു ഇന്ന് പറഞ്ഞത്.

ഇതിനിടെ, അമേരിക്കയും - ഇറാനും പരസ്പരം ചർച്ചകൾക്ക് ഒരുങ്ങുന്നതായും നേതാക്കളുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നു. അമേരിക്കയുമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്ക് സന്നദ്ധമെന്ന് ഇറാൻ പ്രസിഡണ്ടും ഇറാനുമായി അടുത്തയാഴ്ച്ച സംസാരിക്കുമെന്ന് ഡോണൾഡ് ട്രംപും ഇന്ന് പറഞ്ഞു. യുദ്ധമവസാനിച്ച ശേഷം രാജ്യത്തോടുള്ള അഭിസംബോധനയിൽ രാജ്യത്തെ രാഷ്ട്രീയ തടവുകാർക്ക് കൂടി പ്രസിഡണ്ട് നന്ദി അറിയിച്ചത് ഭരണകൂടത്തിനെതിരായ നീക്കങ്ങളൊഴിവാക്കാൻ കൂടുതൽ ഐക്യത്തിന് ശ്രമിക്കുമെന്ന സൂചനയായി. ഇറാനും ഇസ്രയേലും പരസ്പരമുള്ള എതിർ നീക്കങ്ങൾ സജീവമാണ്.

ഇറാൻ സെൻട്രൽ ബാങ്കിനെ ഇസ്രയേൽ തീവ്രവാദ സ്ഥാപനമായി പ്രഖ്യാപിച്ചു. തീവ്രവാദ ഫണ്ടിങ് എന്ന് കാട്ടിയാണിത്. യുദ്ധസമയത്ത് 700ലധികം പേരെയാണ് ചാരപ്രവർത്തനം സംശയിച്ച് ഇറാൻ പിടികൂടിയത്. ഇസ്രയേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇറാനിയൻ റവലുഷണറി ഗാർഡ് കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ 7 സെനികർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു ഇന്ന് ഇസ്രയേൽ സേന. ഇറാൻ വ്യോമപാത നാളെക്കൂടി നിരീക്ഷിച്ച ശേഷമാകും പൂർണമായി തുറക്കുക.