യുദ്ധം ചെയ്യാൻ അമേരിക്കയ്ക്ക് ധൈര്യമില്ലെന്ന് ഇറാൻ, യുദ്ധഭീതിയിൽ ലോകം
അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ്. അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന് സേന തുറന്നടിച്ചു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.
അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. വളരെ വേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചിലത് ഇറാനും ഇറാൻ സംസ്കാരത്തിനും തന്നെയും വളരെ പ്രധാനപ്പെട്ടവയാണ്. ടെഹ്റാൻ യുഎസിനെ ആക്രമിച്ചാൽ ഇവയെ വളരെ വേഗത്തിലും കഠിനമായും ബാധിക്കും- ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം ഇറാനി ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസിന് തിരിച്ചടി നല്‍കും എന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അതിന് വ്യക്തമായ സൂചനകള്‍ നല്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എഴുത്തുകാരനും അറബ് മാധ്യമ പ്രവര്‍ത്തകനുമായ ഹസന് ഹസന് ഇത് വലിയ യുദ്ധത്തിന്റെ സൂചനയാണ് എന്ന് ദൃശ്യങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തു.
Read More: 'ചുവപ്പ് കൊടി ഉയര്‍ന്നു; വലിയ യുദ്ധം വരുന്നു' : ലോകത്തിന്റെ കണ്ണ് ഇറാനിലേക്ക്...