അമേരിക്കയുടെ എഫ്-15 ഉൾപ്പെടെ 2 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെയാണ് സംഭവം. ഒരു പൈലറ്റിനെ കാണാതായതോടെ മേഖലയിലെ സംഘർഷം രൂക്ഷമായി, അമേരിക്കയുടെ വെടിനിർത്തൽ ആവശ്യം ഇറാൻ നിരസിച്ചു.

വാഷിംഗ്ടൺ: ഇറാന് മുകളിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഒരു എഫ്-15 യുദ്ധവിമാനം, ഒരു എ-10 വാർത്ത്‌ഹോഗ് (ഒരു സിംഗിൾ-സീറ്റ് യുദ്ധവിമാനം), ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ എന്നിവയാണ് ഇറാൻ സൈന്യം തകർത്തത്. ഇന്നലെ ആദ്യത്തെ യുദ്ധവിമാനം ഇറാനിലാണ് തകർന്നുവീണത്. എന്നാൽ രണ്ടാമത്തെ യുദ്ധവിമാനം പേർഷ്യൻ ഗൾഫ് കടലിലാണ് തകർന്നുവീണത്. വെടിവെച്ചിട്ട വിമാനങ്ങളിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തിയതായി അമേരിക്ക പറയുന്നു. എന്നാൽ ഇറാനിൽ തകർന്നുവീണ യുദ്ധവിമാനത്തിലുണ്ടായിരുന്ന അമേരിക്കൻ സൈനികനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണത്തിനിടെയാണ് യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതെന്നാണ് സൂചന. ഇറാന്റെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് യുഎസ് വിമാനങ്ങളെ തകർത്തതെന്ന് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. കാണാതായ പൈലറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയുടെ കരുത്തുറ്റ വിമാനങ്ങൾ തകർക്കപ്പെട്ടത് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കി. ഇറാൻ സൈന്യത്തിൻ്റെ പ്രതിരോധം അമേരിക്കയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചതായാണ് വിലയിരുത്തൽ. തൊട്ടുപിന്നാലെ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക രംഗത്ത് വന്നെങ്കിലും ഇറാൻ ഇത് നിരസിച്ചു. കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഇറാന് നേരെയുള്ള തിരിച്ചടികളും അമേരിക്ക ശക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാർത്തകൾക്ക് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിലും ഓഹരി വിപണിയിലും വലിയ ചാഞ്ചാട്ടം പ്രകടമായിട്ടുണ്ട്.