അമേരിക്ക - ഇറാൻ സംഘർഷങ്ങൾക്കിടയിലും, ഫിഫാ ലോകകപ്പിൽ പങ്കെടുക്കാൻ ഇറാൻ ഫുട്ബോൾ ടീമിന് അമേരിക്ക വിസ അനുവദിച്ചു.  

ദില്ലി : അമേരിക്ക - ഇറാൻ സംഘർഷ സാഹചര്യത്തിലുണ്ടായ അഭ്യൂഹങ്ങൾക്ക് വിരാമം. അമേരിക്കയും കാനഡയും മെക്‌സികോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫാ ലോകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഇറാന്‍ ടീമിന് അമേരിക്ക വിസ അനുവദിച്ചു. ഇറാന്‍ ഫുട്‌ബോള്‍ ടീമിനും മറ്റ് ഒഫീഷ്യൽസിനും അമേരിക്കയിലേക്ക് പ്രവേശിക്കാനും ലോകകപ്പില്‍ മത്സരിക്കാനും ആവശ്യമായ വിസകള്‍ അനുവദിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ഇറാന്‍ ടീമിന് വിസ നല്‍കുന്നതില്‍ അമേരിക്കന്‍ സര്‍ക്കാരിന് യാതൊരു പ്രശ്‌നവുമില്ലെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍, ഈ അവസരം ഉപയോഗപ്പെടുത്തി ഇസ്‌ളാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ ബന്ധമുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും അറിയിച്ചിരുന്നു. അങ്കാറയിലെ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ വിസ നടപടികള്‍ പൂര്‍ത്തിയാക്കിയതായി വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയപരമായ ഇടപെടലുകളില്ലാതെ ലോകകപ്പില്‍ പങ്കെടുക്കാന്‍ ആവശ്യമായ വിസകള്‍ നല്‍കണമെന്ന് ഫിഫ ഉറപ്പാക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്‍ ടീം അമേരിക്കയില്‍ മത്സരങ്ങള്‍ കളിക്കുമെങ്കിലും, അമേരിക്കന്‍ ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ താമസിക്കുന്നത് പ്രധാനമായും മെക്‌സികോയിലായിരിക്കുമെന്നാണ് കരുതുന്നത്.