ഓസ്ട്രേലിയയിൽ അനധികൃതമായി വളർത്തിയ ഒരുലക്ഷത്തിലധികം പാറ്റകളെ പിടിച്ചെടുത്ത് ഓസ്ട്രേലിയൻ കാലാവസ്ഥ വ്യത്യയാന, ഊർജ, പരിസ്ഥിതി, ജല വകുപ്പ്. ന്യൂ സൗത്ത് വെയിൽസിലെ വാണിജ്യ ബ്രീഡറിൽ നിന്നാണ് പാറ്റക്കൂട്ടത്തെ പിടിച്ചെടുത്തത്.
വെയിൽസ്: ഓസ്ട്രേലിയയിൽ അനധികൃതമായി വളർത്തിയ ഒരുലക്ഷത്തിലധികം വിദേശയിനത്തിൽപെട്ട പാറ്റകളെ പിടിച്ചെടുത്തു. ന്യൂ സൗത്ത് വെയിൽസിലെ വാണിജ്യ ബ്രീഡറുടെ വീട്ടിൽ വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് കരിചന്തയിൽ 1,42,000 ഡോളർ വില വരുന്ന പാറ്റകളെ കണ്ടെത്തിയത്. മഡഗാസ്‌കർ ഹിസ്സിങ്, ഡുബിയ എന്നീ ഇനത്തിൽപെട്ട പാറ്റകളെ ആണ് കണ്ടെടുത്തത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമവിരുദ്ധ വിദേശ പ്രാണികളുടെ വേട്ടയാണിതെന്ന് അധികൃതർ അറിയിച്ചു.
മെയ് മാസം ന്യൂ സൗത്ത് വെയിൽസിലെ ബാത്തുർസ്റ്റിൽ നടന്ന റെയ്ഡിലാണ് പാറ്റാക്കൂട്ടത്തെ കണ്ടെത്തിയതെന്ന് ഓസ്ട്രേലിയൻ കാലാവസ്ഥ വ്യത്യയാന, ഊർജ, പരിസ്ഥിതി, ജല വകുപ്പ് അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാറ്റകളാണ് മഡഗാസ്‌കർ ഇനത്തിൽപെട്ടവ. ഇവയ്ക്ക് അഞ്ചുമുതൽ എട്ട് സെൻ്റിമീറ്റർ നീളമുണ്ടാകും. അധികൃതർ പങ്കുവെച്ച ചിത്രത്തിൽ ഒരു വിരലിനേക്കാൾ വലുപ്പം ഇവയ്ക്ക് ഉണ്ട്. സാധാരണ ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പാറ്റകൾക്ക് 2.3 മുതൽ 3.6 സെൻ്റിമീറ്റർ വരെയാണ് നീളമുള്ളത്.
മഡഗാസ്‌കർ ഹിസ്സിങ്, ഡുബിയ ഇനത്തിൽപെട്ട പാറ്റകളെ ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യുന്നത് അനധികൃതമാണെന്നിരിക്കെയാണ് ഒരുലക്ഷത്തോളം പാറ്റക്കൂട്ടത്തെ ബ്രീഡറിൽനിന്ന് പിടിച്ചെടുത്തത്. ഇവയെ നിയമപരമായി സൂക്ഷിക്കാനോ പ്രചനനം ചെയ്യാനോ വിൽക്കാനോ അനുമതിയില്ലെന്ന് ഓസ്ട്രേലിയൻ കാലാവസ്ഥ വ്യത്യയാന, ഊർജ, പരിസ്ഥിതി, ജല വകുപ്പ് അറിയിച്ചു.
വിദേശയിനം പാറ്റകൾ പരിസ്ഥിതി ആഘാത പഠനങ്ങൾക്ക് വിധേയമായിട്ടില്ലാത്തതിനാൽ, അവയുടെ സാന്നിധ്യം ഓസ്‌ട്രേലിയയിൽ രോഗങ്ങൾ പടരാനും വന്യജീവികൾക്കും കൃഷിക്കും ദോഷകരമാകാനും കാരണമായേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഡുബിയ പാറ്റകൾ മഡഗാസ്‌കർ ഹിസ്സിങ് തുടങ്ങിയ വിദേശയിനം പാറ്റകളെ കൈവശം വെക്കുകയോ വളർത്തുകയോ വിൽക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ, അവയെ കണ്ടുകെട്ടുമെന്നും ഫെഡറൽ നിയമപ്രകാരം ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
ഉരഗ വിഭാഗത്തിൽപെട്ട ജന്തുക്കൾക്ക് തീറ്റയ്ക്കാണ് ഇത്തരം പാറ്റകളെ ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. വിദേശയിനം പാറ്റകളെ കണ്ടെത്തിയ സംഭവത്തെ തുടർന്ന് വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സുകൾക്കും ഉടമകൾക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശയിനം പാറ്റകൾക്ക് പകരം വളർത്തുമൃഗങ്ങൾക്ക് വിട്ടിലുകളെയോ തടി പാറ്റകളെയോ തീറ്റയായി ഉപയോഗിക്കാനാണ് അധികൃതരുടെ നിർദേശം.


