പിതാവിൻ്റെ മരണശേഷം ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റ മൊജ്തബ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്ന് ദുരൂഹതകൾ വർധിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾക്കിടെ, സൈനിക കമാൻഡർമാരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോകൾ ഉടൻ പുറത്തുവിടുമെന്ന് ഇറാനിലെ ബാസിജ് സേന അറിയിച്ചു.
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി പൊതുജന മധ്യത്തിലും സൈനിക കമാൻഡർമാരുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുക്കുന്നതിന്‍റെ വീഡിയോകൾ ഉടൻ പുറത്തുവിടുമെന്ന് അർദ്ധസൈനിക വിഭാഗമായ 'ബാസിജ്'. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് കീഴിൽ പ്രവർത്തിക്കുന്ന ബാസിജ്, ഇറാനിയൻ ഭരണകൂടത്തിന്റെ പ്രധാന ആഭ്യന്തര സുരക്ഷാ സേനയാണ്. ബാസിജ് ഡെപ്യൂട്ടി കമാൻഡർ ഖാസിം ഖുറൈശിയുടെ ഈ പ്രതികരണം ഇറാനിയൻ ജുഡീഷ്യറിയുടെ ഔദ്യോഗിക മാധ്യമ സ്ഥാപനമായ 'മീസാൻ' ആണ് പുറത്തുവിട്ടത്.
യുഎസ് - ഇസ്രായേൽ വ്യോമാക്രമണത്തിൽ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് മാർച്ച് മാസത്തിലാണ് മൊജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റത്. എന്നാൽ, ചുമതലയേറ്റ ശേഷം ഇദ്ദേഹം ഇതുവരെ പൊതുവേദികളിലൊന്നും നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവിടാനുള്ള അധികൃതരുടെ നീക്കം.
ഇതിനിടെ പരമോന്നത നേതാവ് മൊജ്തബ ഖമനെയി ആരോഗ്യവാനായിരിക്കുന്ന ദൃശ്യംഇറാൻ മാധ്യമം പുറത്ത് വിട്ടിരുന്നു. മൊജ്തബ ഖമനെയി ഗുരുതരാവസ്ഥയിലാണെന്ന ഇസ്രായേലി മാധ്യമത്തിന്‍റെ റിപ്പോർട്ടിന് പിന്നാലെ ഇറാൻ ഭരണകൂടവുമായി ബന്ധമുള്ള മെഹ്ർ ന്യൂസ് ഏജൻസി ആണ് മൊജ്തബ ഖമനെയിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഭിത്തിയിൽ ചാരിയിരുന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കുന്ന ഖമനെയി ആണ് ദൃശ്യങ്ങളിലുള്ളത്. 12 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ദൃശ്യങ്ങൾ എപ്പോൾ, എവിടെവെച്ച് ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് മെജ്തബ ഖമനെയിയുടെ നില അതീവ ഗുരുതരമാണെന്ന് ഇസ്രായേലി മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നത്.


