ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് പ്രഖ്യാപിച്ചു. നെതന്യാഹു പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതും വ്യാജ വീഡിയോയെക്കുറിച്ചുള്ള സംശയങ്ങളും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി.  

ടെഹ്‌റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ എവിടെയും വെച്ച് വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് പ്രഖ്യാപിച്ചു. ഈ ശിശുഹത്യ നടത്തുന്ന കുറ്റവാളി ജീവനോടെയുണ്ടെങ്കിൽ, അവനെ ഞങ്ങൾ വിടാതെ പിന്തുടർന്ന് വധിക്കും, എന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രസ്താവന. ഏതാനും ദിവസങ്ങളായി നെതന്യാഹു പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതും അദ്ദേഹത്തിന്റേതായി പുറത്തുവന്ന വീഡിയോയിലെ ചില വൈകല്യങ്ങളും ചൂണ്ടിക്കാട്ടി ഒരു വിഭാഗം നെതന്യാഹു കൊല്ലപ്പെട്ടോ എന്ന സംശയം ശക്തമാക്കിയിരിക്കുകയാണ്.

മാർച്ച് 12ന് പുറത്തുവന്ന നെതന്യാഹുവിന്റെ വീഡിയോയിൽ അദ്ദേഹത്തിന്റെ ഒരു കൈയ്യിൽ ആറ് വിരലുകൾ ഉള്ളതായി കാണുന്നുവെന്നും, ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നും യഥാർത്ഥ നെതന്യാഹു കൊല്ലപ്പെട്ടെന്നുമാണ് സോഷ്യൽ മീഡിയയിലെ സംസാരം. എവിടെയാണ് നെതന്യാഹു)? എന്ന് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് ചോദിച്ചു. നെതന്യാഹുവിന്റെ ഓഫീസ് എന്തിനാണ് വ്യാജ വീഡിയോകൾ പുറത്തുവിടുന്നതെന്നും വൈറ്റ് ഹൗസിൽ എന്തിനാണ് ഇത്രയേറെ പരിഭ്രാന്തിയെന്നും അവർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹുവും സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായിരിക്കുകയാണ്. മാർച്ച് 9ന് ശേഷം യെയർ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ല. ഇത് ഒരു കുടുംബ ദുരന്തത്തെ സൂചിപ്പിക്കുന്നുവെന്ന് പലരും കരുതുന്നു. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാർത്തകൾ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. "ഇതെല്ലാം വ്യാജവാർത്തകളാണ്, പ്രധാനമന്ത്രി സുരക്ഷിതനാണ്," എന്ന് അവർ വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നാലെ നെതന്യാഹു നേരിട്ട് രംഗത്തെത്താത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതോടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിലും ഇസ്രായേലിലും ഇറാൻ തുടർച്ചയായ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതുവരെ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.