പശ്ചിമേഷ്യയിലെ യുദ്ധം തുടർന്നാൽ ജൂണോടെ 4.5 കോടിയിലധികം ആളുകൾ കടുത്ത പട്ടിണിയിലാകുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകുന്നു. യുദ്ധം വിതരണ ശൃംഖലയെ തകർക്കുകയും മാനുഷിക സഹായം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാൽ അടിയന്തര വെടിനിർത്തലിന് സംഘടന ആഹ്വാനം ചെയ്തു

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നത് കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നൽകുന്നു. സംഘർഷം തുടരുകയാണെങ്കിൽ വരുന്ന ജൂൺ മാസത്തോടെ ഏകദേശം 4.5 കോടിയിലധികം ആളുകൾ കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുഎഫ്‌പി. യുദ്ധ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇവർ ഈ റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെ യുദ്ധം മേഖലയിലെ വിതരണ ശൃംഖലയെ തകർക്കുകയും അത്യാവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്‌തത് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

യുദ്ധം മൂലം പശ്ചിമേഷ്യയിൽ പലയിടത്തായി കൃഷിഭൂമികൾ നശിപ്പിക്കപ്പെട്ടു. ഗതാഗത മാർഗ്ഗങ്ങൾ അടഞ്ഞു. ഇറാനിലും അയൽരാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങൾ കിട്ടാത്ത സ്ഥിതിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സ്ഥിതി കൂടുതൽ വഷളാക്കുന്നു. കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും മാസങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. സ്ത്രീകളും കുട്ടികളുമാണ് ഈ പ്രതിസന്ധിയുടെ പ്രധാന ഇരകളാവുകയെന്നും റിപ്പോർട്ട് പറയുന്നു.

മാനുഷിക സഹായം എത്തിക്കുന്നതിന് യുദ്ധം വലിയ തടസം സൃഷ്ടിക്കുന്നു. സഹായവുമായി എത്തുന്ന വാഹനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും തടസ്സമില്ലാതെ മാനുഷിക സഹായങ്ങൾ എത്തിക്കാൻ അനുവദിക്കുകയും ചെയ്തില്ലെങ്കിൽ പശ്ചിമേഷ്യ കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത പട്ടിണി ദുരന്തമായി യുദ്ധം മാറുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നും ലോക ഭക്ഷ്യ പരിപാടി ആവശ്യപ്പെട്ടു.