തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിന് പ്രതികാരമായി ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ 18 പ്രമുഖ യുഎസ് ടെക് കമ്പനികളെ ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി. ഈ കമ്പനികൾ യുഎസിന്റെ കൊലപാതകങ്ങളിൽ പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നു.
ടെഹ്‌റാൻ: തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിന് തിരിച്ചടിയായി പ്രമുഖ യുഎസ് ടെക് സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ്. ആപ്പിൾ, ഗൂഗിൾ, മെറ്റ, ബോയിംഗ് തുടങ്ങി 18 മുൻനിര അമേരിക്കൻ കമ്പനികൾക്കെതിരെ ഏപ്രിൽ 1 മുതൽ ആക്രമണം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ഈ കമ്പനികൾ യുഎസിന്റെ 'ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളിൽ' പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നു.
ഇറാൻ സമയം ഏപ്രിൽ 1 ബുധനാഴ്ച രാത്രി 8:00 മണി മുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ജീവൻ രക്ഷിക്കാനായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്ന് ഇറാൻ നിർദ്ദേശിച്ചു. കൂടാതെ, ഈ കമ്പനികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ആപ്പിൾ, മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഐബിഎം, ഡെൽ, ടെസ്‌ല, എൻവിഡിയ, ബോയിംഗ്, എച്ച്പി, സിസ്കോ, ഒറാക്കിൾ, പാലാന്റിർ, ജെ.പി മോർഗൻ, ജിഇ, സ്പയർ സൊല്യൂഷൻസ്, ജി42 എന്നീ കമ്പനികൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.
ഫെബ്രുവരി 28-ന് യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി, റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ ഇൻ ചീഫ് മുഹമ്മദ് പക്പൂർ എന്നിവർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള പ്രമുഖരും വധിക്കപ്പെട്ടു. ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ലക്ഷ്യസ്ഥാനങ്ങൾ ട്രാക്ക് ചെയ്യുന്നതിനും യുഎസ് ടെക് കമ്പനികളാണ് പ്രധാന പങ്കുവഹിച്ചതെന്നാണ് ഇറാന്റെ വാദം. ഈ കമ്പനികളെ 'ഭീകര സ്ഥാപനങ്ങൾ' എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നീക്കം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.


