അമേരിക്കക്ക് കനത്ത മുന്നറിയിപ്പ് നൽകി ഇറാൻ. തിരിച്ചടിക്കുമെന്നും എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ഈ സംഘർഷങ്ങൾക്കിടയിൽ, അമേരിക്കയുമായി സൗദി അറേബ്യ ചരിത്രപരമായ ആണവ കരാറിൽ ഒപ്പുവെച്ചു.

ടെഹ്റാൻ: ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും പ്രയോഗിക്കുമെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്. കണ്ണിനു കണ്ണെന്ന തോതിൽ തിരിച്ചടിക്കുമെന്നും എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കി. അതിർത്തിയിൽ യാത്രാ ടെർമിനലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ 2 സാധാരണക്കാർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാബ് അൽ മന്ദബിൽ രണ്ട് സൗദി കപ്പലുകൾ ഹൂത്തികൾ ആക്രമിച്ചു. അതിനിടെ, അമേരിക്കയുമായുള്ള ചരിത്രപരമായ ആണവ കരാർ സൗദി സ്ഥിരീകരിച്ചു.

തിരിച്ചടിക്കുമെന്നാണ് ഇറാന്റെ ചർച്ചാ സംഘത്തലവൻ തന്നെയായ പാർലമെന്റ് സ്പീക്കർ എംബി ഗാലിബാഫ് മുന്നറിയിപ്പ് നൽകുന്നത്. ഇറാനെ ഇനിയും ആഖ്രമിച്ചാൽ മേഖലയിൽ ആരും എണ്ണ വിൽക്കില്ല, ഹോർമൂസ് കടക്കില്ല, മേഖലയിലെ പാലങ്ങളും കുടിവെള്ള വിതരണവും ഉൾപ്പടെ തിരിച്ചടിയേൽക്കും. കണ്ണിനു കണ്ണെന്നാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇറാൻ - ഇറാഖ് അതിർത്തിയിൽ ശാലംഷായിൽ അർബഈൻ തീർത്ഥാടകരാണ് അമേരിക്കൻ ആക്രമണത്തിൽ മരിച്ചത്. കാൽനടയായി പോയ സംഘമാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ പറയുന്നു.

തിരിച്ചടിയായി കുവൈത്തിലെ മൂന്ന് യു.എസ് താവളങ്ങൾ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ജോർദാനിൽ വ്യാപക ആഖ്രമണം തുടരുന്നു. ഹൂത്തികൾ ബാബ് അൽ മന്ദബിൽ എൻസലിയ, ലൈല എന്നീ രണ്ട് കപ്പലുകൾ ആക്രമിച്ചു. ആക്രമണം തുടർന്നാൽ സൗദിക്കായി പാകിസ്ഥാൻ സേന രംഗത്തിറങ്ങിയേക്കും. സൗദിയുമായി സൈനിക സഹകരണ കരാറിൽ ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം രണ്ട് രാജ്യങ്ങൾക്കും നേരെ രുപോലെ നടക്കുന്ന ആക്രമണമായി കണ്ട് ഇടപെടാനാണ് ധാരണ.

അതേസമയം, അമേരിക്കയുമായി സൗദി ആണവ കരാറിൽ ഒപ്പിട്ടത് ചർച്ചകൾക്ക് തുടക്കമിട്ടു. മുപ്പത് വർഷത്തേക്കാണ് കരാർ. ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ അമേരിക്കൻ കമ്പനികളെത്തും. ആണവ സമ്പുഷ്ടീകരണത്തിനും കഴിഞ്ഞേക്കും. ആണവ നിർവ്യാപന തത്വങ്ങൾ പാലിക്കുമെന്ന് സൗദി ആവർത്തിച്ചു. ഇറാന്റെ ആണവ പദ്ധതിയും സമ്പുഷ്ടീകരണവും യുറേനിയം ശേഖരവും തകർത്ത് പിടിച്ചടുക്കാൻ ശ്രമം നടക്കുമ്പോഴാണ് അയൽരാജ്യത്ത് സൗദിയെ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ കരാർ. എണ്ണിതര ഊർജ്ജമാണ് സൗദിയുടെ ലക്ഷ്യം.