സമാധാന ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിലാണ് പ്രധാന മുൻനിര പോരാട്ട മേഖലകളിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് നേരെ ഹൂത്തി വിമതർ ആക്രമണം കടുപ്പിച്ചതോടെയാണ് യെമനിൽ സംഘർഷം ശക്തമായത്. സംഘർഷത്തിൽ 60 ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യെമന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് പിടിമുറുക്കാനുള്ള ശ്രമത്തിനിടയിലാണ് വലിയ രീതിയിൽ സാധാരണക്കാർ ആക്രമണത്തിനിരയായത്. സമാധാന ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിലാണ് പ്രധാന മുൻനിര പോരാട്ട മേഖലകളിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. എണ്ണനിക്ഷേപമുള്ള മരീബ് നഗരത്തെ ലക്ഷ്യമാക്കിയും തായിസ് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പാതകൾ കൈവശപ്പെടുത്താനുമാണ് ഹൂത്തികൾ പ്രധാനമായും മുന്നേറ്റം നടത്തുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പോരാട്ടങ്ങളിൽ ഇരുഭാഗത്തുനിന്നുമായി നിരവധി പേർ കൊല്ലപ്പെട്ടതായാണ് സൈനിക വൃത്തങ്ങൾ വിശദമാക്കുന്നത്. കനത്ത ഷെല്ലിംഗും റോക്കറ്റ് ആക്രമണങ്ങളുമാണ് ഹൂത്തി വിമതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന് മറുപടിയായി സഖ്യസേനയുടെ വ്യോമസേനാ വിഭാഗങ്ങൾ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണങ്ങളും നടത്തിവരുന്നുണ്ട്. സമാധാനപരമായ അന്തരീക്ഷത്തിലേക്ക് രാജ്യം മടങ്ങിയെത്തുമെന്ന പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ് പുതിയ വികാസങ്ങൾ നൽകിയിരിക്കുന്നത്.
പുതിയ പോരാട്ടങ്ങൾ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളെ വീണ്ടും തങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്. പോരാട്ട മേഖലകളിലേക്ക് അടിയന്തര മാനുഷിക സഹായങ്ങളും മരുന്നുകളും എത്തിക്കുന്നത് തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ അതിസങ്കീർണ്ണമാണെന്നും വലിയൊരു മാനുഷിക ദുരന്തത്തിലേക്ക് പ്രദേശം നീങ്ങുകയാണെന്നും ഐക്യരാഷ്ട്രസഭയും വിവിധ ദുരിതാശ്വാസ ഏജൻസികളും നൽകുന്ന മുന്നറിയിപ്പ്. 2014 മുതൽ ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യമാണ് യെമൻ. ഇതിനോടകം 150000ത്തോളം പൌരന്മാർ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വിശദമാക്കുന്നത്. ഇതിന് പുറമേ ആയിരക്കണക്കിന് പേരാണ് പട്ടിണിയും അസുഖങ്ങൾ മൂലവും കൊല്ലപ്പെട്ടിട്ടുള്ളത്.


