ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡ്സ് ഇസ്രയേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കുമെതിരെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി

ടെഹ്റാൻ: റാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഖമേനിയുടെ കൊലപാതകം മുസ്ലീങ്ങൾക്കെതിരെയും ഷിയാ മതവിഭാഗത്തിനെതിരെയുമുള്ള യുദ്ധ പ്രഖ്യാപനമാണ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഷിയാകൾക്കെതിരെയുള്ള തുറന്ന യുദ്ധ പ്രഖ്യാപനമായാണ് യുഎസ് ഇസ്രയേൽ ആക്രമണത്തെ കാണുന്നതെന്ന് ഇറാൻ പ്രസിഡന്‍റ് പറഞ്ഞു. പരമോന്നത നേതാവിന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും അത് ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ "നിയമപരമായ കടമയും അവകാശവുമാണെന്നും മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു.

സ്റ്റേറ്റ് ടെലിവിഷനിലൂടെയായിരുന്നു ഇറാൻ പ്രസിഡന്‍റിന്‍റെ പ്രസ്താവന. "ഈ ചരിത്രപരമായ കുറ്റകൃത്യത്തിന്റെ പിന്നിലുള്ളവരോടും, സൂത്രധാരന്മാരോടും പ്രതികാരം ചെയ്യേണ്ടത് നിയമപരമായ കടമയും അവകാശവുമാണെന്ന് ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് കണക്കാക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം വലിയ വില നൽകേണ്ടി വരും"- പെസെഷ്കിയാൻ പറഞ്ഞു. ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡ്സ് ഇസ്രയേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കുമെതിരെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. 'നികൃഷ്ടരായ കുറ്റവാളികൾക്ക്' കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും മുന്നറിയിപ്പ് നൽകി.

അതിനിടെ യുഎൻ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ഇറാൻ രംഗത്തെത്തി. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും ഇറാനില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇറാന് നഷ്ടമായത് ഉന്നത നേതൃത്വത്തിലുള്ള നേതാക്കൻമാരെ ഉൾപ്പെടെയാണ്. ഖമനെയിക്കൊപ്പം സൈനിക, പ്രതിരോധ മേധാവിമാരടക്കം ഉന്നത നേതൃനിരയിലെ 40 പേരാണ് കൊല്ലപ്പെട്ടത്. പ്രതിരോധമന്ത്രിയും വിപ്ലവ സേന കമാൻഡറും കൊല്ലപ്പെട്ടിട്ടുണ്ട്.