നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ഒരു ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്കുനേരെ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്ന്  ഖമീനി ആവർത്തിച്ച് വ്യക്തമാക്കി.

ടെഹ്‌റാന്‍: അമേരിക്കൻ പ്രസിഡന്‍റ് ഡെണാൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി വകപ്പോകില്ലെന്നും തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്നും ആയത്തുള്ള അലി ഖമീനി പറഞ്ഞു. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സൈനിക കമാന്‍ഡര്‍മാരുമായി സംസാരിക്കവേയാണ് ഖമീനി ട്രംപിന്‍റെ ഭീഷണിക്ക് മറുപടി നൽകിയത്. 

Add Asianetnews as a Preferred SourcegooglePreferred

'തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്ന്' കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനെതിരായ ഉപരോധം കര്‍ശനമാക്കുന്ന മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്‍റെ ഭീഷണി. ഇറാന്‍ എന്നെ കൊലപ്പെടുത്തുകയാണെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ഉണ്ടാവില്ല. ഒന്നും അവശേഷിക്കില്ലെന്ന് ഓർമ്മ വേണം. അതിനുള്ള നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ടെന്നുമായിരുന്നു മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചുകൊണ്ടുള്ള ട്രംപിന്‍റെ ഭീഷണി.

എന്നാൽ നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണി മുഴക്കും, ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കുമെന്ന് ഖമീനി വ്യക്തമാക്കി. അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, അഭിപ്രായപ്രകടനം നടത്തുന്നുണ്ട്, ഭീഷണി മുഴക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ഒരു ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്കുനേരെ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്ന് ഖമീനി ആവർത്തിച്ച് വ്യക്തമാക്കി.അമേരിക്കയുമായി ചര്‍ച്ചനടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ലെന്നും അത് ഇറാന്റെ ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും ഖമീനി പറഞ്ഞു.

Read More :