ഇറാൻ ആയുധ സഹായത്തോടെ ഹിസ്ബുല്ലയും, ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടൽ കൂടുതൽ ഇടങ്ങളിലേക്ക്
ലെബനോൻ അതിർത്തിയിൽ ഇസ്രയേലിന് നേരെ ഹിസ്ബുല്ല തുടരെ ആക്രമണങ്ങൾ നടത്തി. വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചെന്നും രണ്ട് ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു.

ടെൽഅവീവ് : ഗാസ അതിർത്തിയിൽ തുടങ്ങിയ ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ, വെസ്റ്റ് ബാങ്കിലേക്കും ലെബനോൻ അതിർത്തിയിലേക്കും പടർന്നതോടെ പൂർണ്ണ യുദ്ധമാകുമെന്ന ആശങ്ക ശക്തം. പതിറ്റാണ്ടുകളായി ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ലയും യുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. ലെബനോൻ അതിർത്തിയിൽ ഇസ്രയേലിന് നേരെ ഹിസ്ബുല്ല തുടരെ ആക്രമണങ്ങൾ നടത്തി. വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചെന്നും രണ്ട് ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിൽ ഇസ്രയേൽ അതിർത്തിയിലെ പൗരന്മാരെ ഒഴിപ്പിക്കുകയാണ്. ഗാസയിലെ ആക്രമണം നിർത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്ന് ഇസ്രയേലിന് ഇറാന്റെ ഭീഷണി. കാര്യങ്ങൾ ഈ നിലയിലെത്തിയതിന്റെ ഉത്തരവാദി അമേരിക്കയാണെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. പലസ്തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്കിലും യുദ്ധ സാഹചര്യം ആണ്. വർഷങ്ങൾക്കു ശേഷമാണ് ഇന്നലെ ഇസ്രയേൽ ഇവിടെ വ്യോമാക്രമണം നടത്തിയത്. പൂർണ്ണ യുദ്ധം ഉണ്ടാകുമെന്ന സൂചനയിൽ പശ്ചിമേഷ്യയിൽ അമേരിക്ക മുന്നൊരുക്കം ശക്തിപ്പെടുത്തുകയാണ്. ഗാസയിലെ കരയുദ്ധം നീട്ടിവെക്കാൻ അമേരിക്ക ഇസ്രയേലിനെ ഉപദേശിച്ചതായി റിപ്പോർട്ടുണ്ട്.
17 ദിവസത്തിനിടയിലെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ ഗാസയിൽ നടത്തിയത്. നൂറുകണക്കിന് കേന്ദ്രങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ നിർവധിപ്പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഹമാസ് ആക്രമണത്തിൽ ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കുണ്ട്. കടന്നു കയറിയ ശത്രുവിനെ വധിച്ചുവെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മുപ്പതു പേർ കൊല്ലപ്പെട്ടു. ഗാസയിൽ ആകെ മരണസംഖ്യ അയ്യായിരത്തിലേക്ക് അടുക്കുകയാണ്. കൊല്ലപ്പെട്ടവരിൽ 1800 ലേറെ കുട്ടികളും ആയിരത്തിലേറെ സ്ത്രീകളും ഉണ്ട്.
26 മലയാളികളടക്കം 143 പേർ, ഇസ്രയേലിൽ നിന്ന് തിരിച്ചെത്തിയ ആശ്വാസത്തിൽ ഇന്ത്യക്കാർ
ജെനറേറ്ററുകൾക്ക് ഇന്ധനം കിട്ടിയില്ലെങ്കിൽ ഗാസയിൽ തീവ്ര പരിചരണത്തിലുള്ള 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാകുമെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകി. ഗാസയിലെ യുദ്ധം മാസങ്ങൾ നീണ്ടേക്കാമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യുവാവ് ഗാലന്റ് പറഞ്ഞു. യുദ്ധം തീരുമ്പോൾ ഹമാസ് ഉണ്ടാവില്ലെന്നും അവകാശവാദം. അമേരിക്ക, ബ്രിട്ടൻ , കാനഡ , ഫ്രാൻസ് , ജർമനി രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ എടുത്തുപറഞ്ഞു. എന്നാൽ അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിൽ പരാമർശമുണ്ട്.