ആക്രമണം നടത്തിയ ആള്‍ നമ്മളില്‍ ഉള്‍പ്പെട്ട ആളല്ല. അവര്‍ക്ക് ന്യൂസിലാന്‍ഡില്‍ ഇടവുമില്ല. 

ക്രൈസ്റ്റ് ചര്‍ച്ച: ന്യൂസിലാന്‍ഡിലെ കറുത്ത ദിവസങ്ങളിലൊന്നാണ് ഇതെന്ന് മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍. ന്യൂസിലാന്‍ഡിലേക്ക് കുടിയേറിയവരാണ് അക്രമത്തിന് ഇരയായവരില്‍ കൂടുതല്‍. ന്യൂസിലാന്‍ഡിനെ സ്വന്തം വീടായി കണ്ട് വന്നവരാണ് അവര്‍. ഇത് അവരുടെ വീടാണ്. അവര്‍ നമ്മളിലൊരാളാണ്.

ആക്രമണം നടത്തിയ ആള്‍ നമ്മളില്‍ ഉള്‍പ്പെട്ട ആളല്ല. അവര്‍ക്ക് ന്യൂസിലാന്‍ഡില്‍ ഇടവുമില്ല. എന്‍റെയും ന്യൂസിലാന്‍ഡിലേ ഒരോ ജനതയുടേയും ചിന്ത അക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമാണ്. പൊലീസ് നിര്‍ദ്ദേശിക്കുന്നത് പോലെ എല്ലാവരും അടച്ചിട്ട മുറികളില്‍ തന്നെ കഴിയു.

താന്‍ വെല്ലിംഗ്ടണിലേക്ക് പോവുകയാണ്. തിരിച്ച് വന്നാലുടന്‍ വീണ്ടും സംസാരിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും ജസീന്‍ഡ പറഞ്ഞു. ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനക്ക് ഏത്തിയവര്‍ക്ക് നേരെയാണ് ഇന്ന് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 40 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയന്‍ പൗരത്വമുള്ള ആളാണ് അക്രമി.