മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂലമായി കോടതി വിധി. മുൻ ഭാര്യയായ ഹേർഡ് ഡെപ്പിന് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണം എന്നാണ് കോടതി വിധി. വിധി ഹൃദയം തകർത്തെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു.
ലോസ്ആഞ്ചല്‍സ്: 'പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍' സീരീസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജോണി ഡെപ്പും ( Johnny Depp) മുന്‍ഭാര്യ ആംബെര്‍ ഹേർഡും (Amber Heard) തമ്മിലുള്ള മാനനഷ്ടക്കേസിൽ (Defamation Case) ഡെപ്പിന് അനുകൂലമായി കോടതി വിധി. മുൻ ഭാര്യയായ ഹേർഡ് ഡെപ്പിന് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണം എന്നാണ് കോടതി വിധി. വിധി ഹൃദയം തകർത്തെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു.
'ജൂറി എനിക്ക് എന്റെ ജീവിതം തിരികെ തന്നു. ഞാൻ തികച്ചും സന്തോഷവാനാണ്. ലോകത്തിന് മുന്നിൽ സത്യം വെളിപ്പെടുത്തുക എന്നതാണ് ഈ കേസ് കോടതിയിൽ കൊണ്ടുവന്നതിൻ്റെ ലക്ഷ്യം' ജോണി ഡെപ്പ് പറഞ്ഞു.വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കേസാണ് ഇരുവരുടേതും. 2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിഞ്ഞിരുന്നു. പിന്നീട് 2018ല്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഹേഡ് തുറന്നുപറഞ്ഞതോടെ ഡെപ്പ് വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു.
ആരോപണത്തിന് പിന്നാലെ ഡെപ്പിന്റെ സിനിമാകരിയറും ഏറെ ബാധിക്കപ്പെട്ടിരുന്നു. ഡെപ്പിന്റെ പേര് എടുത്ത് പരാമര്‍ശിച്ചിരുന്നില്ല എങ്കില്‍ പോലും അത് അദ്ദേഹത്തെ തന്നെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ഏവര്‍ക്കും മനസിലാകുമെന്ന് അന്ന് ഡെപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് കരിയറിലും തിരിച്ചടി നേരിട്ടതോടെ ഹേഡിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു ഡെപ്പ്.
ഈ കേസിന്റെ വിചാരണ നടന്നതിനിടെ ഹേഡിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഡോ. ഷാനന്‍ കെറി കോടതിയെ അറിയിച്ചത് വലിയ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഹേഡിന് 'ഹിസ്ട്രിയോണിക് ആന്റ് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറുകള്‍' ഉണ്ടെന്നാണ് ഡോക്ടര്‍ കോടതിയില്‍ വാദിച്ചത്. ഹേഡ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ജോണി ഡെപ്പ് കോടതിയെ അറിയിച്ചത്. ഇവര്‍ തനിക്ക് നേരെ കുപ്പി വലിച്ചെറിയുകയും അത് തട്ടി കയ്യിലെ എല്ല് പൊട്ടിയെന്നുമെല്ലാം ജോണി ഡെപ്പ് കോടതിയില്‍ വെളിപ്പെടുത്തി.
എന്നാല്‍ വിചാരണയ്ക്കിടെ ഡെപ്പ് പലവട്ടം പരസ്പരവിരുദ്ധമായി സംസാരിച്ചത് കോടതിമുറിയില്‍ പൊട്ടിച്ചിരിക്ക് ഇടയാക്കിയെന്നാണ് ചില വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ അഭിനയിച്ച സിനിമകളുടെ പേര് പോലും ഡെപ്പിന് പറയാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
