പോളണ്ടിന്‍റെ തലസ്ഥാനമായ വാഴ്സോയില്‍ തന്‍റെ താമസസ്ഥലത്ത് 20  യുക്രൈന്‍ വംശജരെയാണ് പ്രദീപ് താമസപ്പിച്ചിരിക്കുന്നത്.

വാഴ്സോ: യുദ്ധമുഖമായ യുക്രൈനില്‍ (Ukraine) നിന്ന് ജീവനും കയ്യില്‍പിടിച്ച് മണിക്കൂറുകള്‍ നടന്നും തളര്‍ന്നും പോളണ്ട് അതിര്‍ത്തിയിലേക്കം ഹംഗറിയിലേക്കും എത്തുന്നവര്‍ നിരവധിയാണ്. എല്ലാം നഷ്ടപ്പെട്ട് പോളണ്ടിലേക്ക് എത്തിയ യുക്രൈന്‍ വംശജര്‍ക്ക് നേരെ കാരുണ്യത്തിന്‍റെ കൈ നീട്ടുകയാണ് പോളണ്ടിലെ (Poland) മലയാളിയായ പ്രദീപ്. യുദ്ധത്തിന്‍റെ ഭീകരതയില്‍ നിന്നെത്തുന്ന യുക്രൈന്‍ വംശജര്‍ക്ക് ആശ്വാസമാകുകയാണ് ഈ കൊല്ലം സ്വദേശി. പോളണ്ടിന്‍റെ തലസ്ഥാനമായ വാഴ്സോയില്‍ തന്‍റെ താമസസ്ഥലത്ത് 20 യുക്രൈന്‍ വംശജരെയാണ് പ്രദീപ് താമസപ്പിച്ചിരിക്കുന്നത്. പത്ത് സ്ത്രീകളും പത്ത് കുട്ടികളുമാണ് സംഘത്തിലുള്ളത്. 

പുതിയതായി അറുപതോളം ആളുകള്‍ കൂടി സ്ഥലത്തേക്ക് വരുന്നുണ്ടെന്നും പ്രദീപ് പറഞ്ഞു. 150 പേര്‍ വരെ വന്നാലും സ്ഥലത്ത് താമസം ഒരുക്കാന്‍ കഴിയുമെന്നാണ് പ്രദീപ് പറയുന്നത്. വിവിധ രാജ്യങ്ങളിലെ വൊളണ്ടീയര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സംസാരിച്ചിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രദീപ് എംബസിയിലേക്ക് പോയിരുന്നു. യുദ്ധമുഖത്ത് നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് പോളണ്ട് ജനത സംരക്ഷണം ഒരുക്കുമ്പോള്‍ ഒപ്പം ചേരുകയാണ് ഈ കൊല്ലം സ്വദേശിയും. 32 വര്‍ഷമായി കുടുംബത്തോടൊപ്പം പ്രദീപ് പോളണ്ടിലാണ് കഴിയുന്നത്.