യെമനിലെ ഇബ്ബ് ഗവർണറേറ്റിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഇടിമിന്നലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വീടിനുള്ളിൽ ഒരുമിച്ചിരിക്കുകയായിരുന്ന മാതാപിതാക്കളും മൂന്ന് മക്കളുമാണ് ദാരുണമായി മരണപ്പെട്ടത്. വീടിന് സമീപത്തെ മൊബൈൽ ടവറാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

യെമൻ: യെമനിലെ മധ്യ പ്രവിശ്യയായ ഇബ്ബ് ഗവർണറേറ്റിൽ കനത്ത മഴക്കിടെയുണ്ടായ ഇടിമിന്നലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. നാടിനെ നടുക്കിയ ദാരുണമായ സംഭവത്തിൽ മാതാപിതാക്കളും ഇവരുടെ മൂന്ന് മക്കളുമാണ് മരണപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇബ്ബിന് പടിഞ്ഞാറുള്ള ഫർ അൽ ഉദൈൻ ജില്ലയിലെ സാറ എന്ന നഗരത്തിലാണ് ദുരന്തമുണ്ടായത്. ശക്തമായ മഴയ്ക്കിടെ വീടിനുള്ളിലെ ഒരു മുറിയിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരിക്കുമ്പോഴായിരുന്നു വീടിന് മുകളിലേക്ക് മിന്നൽ പതിച്ചത്. അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. ഈ ദാരുണ സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ അധികൃതരോട് അടിയന്തര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. 

വീടിന് തൊട്ടടുത്തായി ഒരു പ്രാദേശിക കമ്പനിയുടെ മൊബൈൽ ടവർ സ്ഥിതി ചെയ്യുന്നുണ്ടെന്നും ഇതാണ് മിന്നൽ വീടിന് നേരെ പതിക്കാൻ കാരണമായതെന്നുമാണ് നാട്ടുകാരുടെ ആരോപണം. ടവറിലേക്ക് അടിച്ച മിന്നൽ വീട്ടിലേക്ക് പടർന്നതാകാം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഈ ആരോപണങ്ങളിൽ യെമൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മിന്നലേറ്റതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.