നരേന്ദ്ര മോദിക്ക് സെയ്ഷെൽസിന്‍റെ പരമോന്നത ബഹുമതിയായ 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' ലഭിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ സംഭാവനകൾക്കാണ് അംഗീകാരം. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു

വിക്ടോറിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്ഷെൽസിന്‍റെ പരമോന്നത ബഹുമതിയായ 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകൾക്കുമുള്ള ആദരവായാണ് പുരസ്താകം സമ്മാനിച്ചത്. പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികൾക്കും ആഗോള സുസ്ഥിര വളർച്ചയ്ക്കുള്ള ശ്രമങ്ങൾക്കും വിവരിച്ചുകൊണ്ടാണ് സെയ്ഷെൽസ് പരമോന്നത പുരസ്കാരം സമ്മാനിച്ചത്. അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സമാനമായ നിരവധി പുരസ്കാരങ്ങളുടെ തുടർച്ചയാണ് മോദിക്ക് ഇന്ന് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചതിനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന 2026 മേയിൽ മോദിക്ക് 'അഗ്രിക്കോള മെഡൽ' നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, സുസ്ഥിര സാമ്പത്തിക വളർച്ചയും ആഗോള സഹകരണവും മുൻനിർത്തി 2018 ൽ സിയോൾ സമാധാന പുരസ്കാരവും, പരിസ്ഥിതി പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ അഭിമാനകരമായ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെയ്ഷെൽസുമായുള്ള ബന്ധം ദൃഢമാക്കും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ എത്തിയ മോദി, സെയ്ഷെൽസ് ദേശീയ അസംബ്ലിയിൽ സംസാരിക്കും. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് നാലിനാണ് മോദിയുടെ അഭിസംബോധന. സെയ്ഷെൽസ് പ്രസിഡന്‍റ് പാട്രിക് ഹെർമിനിയുമായി മോദി കൂടിക്കാഴ്ച നടത്തി. രണ്ട് രാജ്യങ്ങൾക്കുമിടയിലെ ബന്ധം ദൃഢമാക്കാനുള്ള കരാറുകൾ ചർച്ചയായി. സെയ്ഷെൽസിന് സമുദ്ര പട്രോളിംഗിനുള്ള കപ്പലും സന്ദർശനവേളയിൽ ഇന്ത്യ കൈമാറി. സെയ്ഷെൽസിലെ ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണവും മോദി ഏറ്റുവാങ്ങും. രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന ദേശീയദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി മുഖ്യാതിഥിയാണ്. ഇന്നലെ സെയ്ഷെൽസിലെ ഇന്ത്യൻ വംശജർ വിമാനത്താവളത്തിൽ മോദിക്ക് ഊഷ്മള വരവേൽപ്പ് നൽകിയിരുന്നു. സെയ്ഷെൽസ് പ്രസിഡന്‍റ് പാട്രിക് ഹെർമെയിനൊപ്പം കാറിലാണ് മോദി ദേശീയ ബൊട്ടാണിക്കൽ ​ഗാർഡൻ സന്ദർശിക്കാൻ പോയത്. പ്രസിഡന്‍റിനൊപ്പം ഇവിടെ മോദി വൃക്ഷത്തൈ നട്ടു. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മോദി നാളെയാകും മടങ്ങുക. അടുത്തയാഴ്ച ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്.