കൊവിഡ് നേരിടുന്നതിൽ ഇന്ത്യയുടേത് മോശം പ്രകടനമെന്ന് 'ലോവി'; പ്രതിരോധത്തിൽ ഇന്ത്യ പാകിസ്ഥാന്റെ പിന്നിൽ
പട്ടികയിൽ ശ്രീലങ്ക,ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് മുകളിലാണ്. കൊവിഡിനെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച രാജ്യം ന്യൂസിലൻറ് ആണ്. ഏറ്റവും മോശം പ്രകടനം ബ്രസീലിന്റേതാണ്.
ദില്ലി: കൊവിഡ് നേരിടുന്നതിൽ ഇന്ത്യയുടെ പ്രകടനം മോശമെന്ന് ഓസ്ട്രേലിയയിലെ ലോവി ഇൻസ്റ്റ്യൂട്ട്. കൊവിഡിനെ പ്രതിരോധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് 86ാം സ്ഥാനമാണെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
പട്ടികയിൽ ശ്രീലങ്ക,ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് മുകളിലാണ്. കൊവിഡിനെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച രാജ്യം ന്യൂസിലൻറ് ആണ്. ഏറ്റവും മോശം പ്രകടനം ബ്രസീലിന്റേതാണ്. കണക്കുകൾ പുറത്തുവിടാത്തതിനാൽ ചൈനയെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 153 ജനിതകമാറ്റം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.
രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തില്‍ ഇന്ന് മുതൽ കൂടുതൽ ആർടിപിസിആർ പരിശോധനകൾ നടത്തും. ആർടിപിസിആർ പരിശോധനകൾ കുറച്ചതാണ് കേരളത്തിൽ മാത്രം കൊവിഡ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധർ പറയുന്നു. ഒൻപത് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകർച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തിൽ സ്ഥിതി ഗുരുതരമാകുന്നത്.