'അലാറം മുഴങ്ങുമ്പോള്‍ ബിപിയൊക്കെ കൂടും. പക്ഷെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് ഓര്‍ക്കുമ്പോള്‍ പേടി കുറയും'

ടെല്‍ അവീവ്: ഇന്നലെ ബങ്കറില്‍ ഒളിച്ചിരുന്നുവെന്നും ഇസ്രയേല്‍ ചെറുത്തുനില്‍പ്പ് തുടങ്ങിയതോടെ ആശ്വാസമുണ്ടെന്നും ജറുസലേമിനടുത്തുള്ള മെവാസരത്ത് പ്രദേശത്ത് നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന റീന. നിലവിലെ അവസ്ഥ റീന ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. 

"ഇന്നലെ നിങ്ങള്‍ വിളിക്കുമ്പോള്‍ സൈറണ്‍ മുഴങ്ങി ബങ്കറിലേക്ക് ഓടാന്‍ നില്‍ക്കുകയായിരുന്നു. ജീവനക്കാരെയൊക്കെ സുരക്ഷിതരാക്കിയ ശേഷമാണ് നിങ്ങളോട് സംസാരിച്ചത്. പേടിച്ച അവസ്ഥയിലായിരുന്നു. ഇപ്പോഴും പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഇസ്രയേലിന്‍റെ ചെറുത്തുനില്‍പ്പ് തുടങ്ങിയെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ ആശ്വാസം തോന്നി. അതിന്‍റെ ബലത്തിലാണ് ഇരിക്കുന്നത്. ഇനി ഇസ്രയേലിന്‍റെ പ്രതിരോധനിര നോക്കിക്കൊള്ളും എന്ന ആശ്വാസമുണ്ട്"- റീന പറഞ്ഞു.

ഇന്നലെ സ്ഫോടനശബ്ദം കേട്ടാണ് എഴുന്നേറ്റത്. ബങ്കറിലേക്ക് ഓടി. മുന്നറിയിപ്പ് അലാറം മുഴങ്ങാറുണ്ട്. മുന്‍കരുതല്‍ എടുക്കാനുള്ള അലേര്‍ട്ടാണത്. പക്ഷെ കേള്‍ക്കുമ്പോള്‍ ഒരു നെഞ്ചിടിപ്പാണ്. ബിപിയൊക്കെ കൂടും. പക്ഷെ അത് സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് ഓര്‍ക്കുമ്പോള്‍ പേടി കുറയുമെന്ന് റീന വിശദീകരിച്ചു. 

ഇസ്രയേലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധിയാണ്. വിമാനത്താവളങ്ങളൊക്കെ ക്ലോസ് ചെയ്തിരിക്കുകയാണ്. തന്‍റെ സുഹൃത്ത് പിതാവ് മരിച്ച് നാട്ടിലേക്ക് പോവാനിരിക്കുകയായിരുന്നുവെന്ന് റീന പറഞ്ഞു. പക്ഷെ ഇനിയിപ്പോള്‍ കഴിയില്ല. എന്നാലും മലയാളികളൊക്കെ നിലവില്‍ സുരക്ഷിതരാണ് എന്നതാണ് ആശ്വാസം. ഇസ്രായേലിന്‍റെ നഗരങ്ങളിലും കുഗ്രാമങ്ങളിലും വരെ മലയാളികളുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി എല്ലാവരുടെയും കാര്യങ്ങള്‍ അറിയുന്നുണ്ടെന്ന് റീന വ്യക്തമാക്കി. 

അതേസമയം പലസ്തീനിൽ കേരളത്തിൽ നിന്നുള്ള തീർത്ഥാടക സംഘം കുടുങ്ങി. ബത്ലഹേമില്‍ തീര്‍ത്ഥാടനത്തിന് പോയ 38 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. നിലവില്‍ ഹോട്ടലിലാണ് സംഘമുള്ളത്. എല്ലാവരും സുരക്ഷിതരാണ്. വന്നിട്ട് മൂന്ന് ദിവസം യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും ഇന്നലെയാണ് പ്രശ്നം തുടങ്ങിയതെന്നും ടൂര്‍ ഓപ്പറേറ്റര്‍ മനു പറഞ്ഞു. അതിര്‍ത്തിയും വിമാനത്താവളവുമെല്ലാം ബ്ലോക്ക് ആയതുകൊണ്ട് എങ്ങോട്ടും നീങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ എംബസിയുമായും അവിടെയുള്ള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റുമായും ബന്ധപ്പെട്ടിട്ടുണ്ട്. വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജറുസലേമില്‍ ഇന്നലെ കുര്‍ബാനയ്ക്ക് പോയ സമയത്ത് ഷെല്‍ ആക്രമണം ഉണ്ടായിരുന്നു. പക്ഷെ സംരക്ഷണം ലഭിച്ചു. ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും പ്രയാസം വന്നിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് മനു പറഞ്ഞു. അതേസമയം ഇസ്രയേലിൽ നിന്ന് ഇന്ത്യാക്കാരുടെ ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാൽ ഒഴിപ്പിക്കല്‍ നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

YouTube video player