പട്ടാപ്പകൽ മാസ്ക് ധരിച്ചൊരാൾ ആപ്പിൾ സ്റ്റോറിൽ, ആളുകൾ നോക്കി നിൽക്കെ മോഷ്ടിച്ചത് 50 ഐ ഫോൺ -വീഡിയോ
കാലിഫോർണിയയിലെ എമറിവില്ലിലുള്ള ആപ്പിൾ സ്റ്റോറിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസിലെ കാലിഫോർണിയയിൽ ആപ്പിൾ സ്റ്റോറിൽ കയറിയ മോഷ്ടാവ് അമ്പതോളം ഐ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞു. പട്ടാപ്പകലാണ് മാസ്കും കറുത്ത വസ്ത്രവും ധരിച്ചെത്തിയ യുവാവ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഡിസ്പ്ലേക്കായി വെച്ച ഫോണുകളാണ് ഇയാൾ എടുത്തത്. മോഷ്ടിച്ച് പുറത്തുകടക്കുമ്പോൾ പൊലീസുകാർ പുറത്തുണ്ടായിരുന്നെങ്കിലും വിദഗ്ധമായി ഇയാൾ രക്ഷപ്പെട്ടു.
കാലിഫോർണിയയിലെ എമറിവില്ലിലുള്ള ആപ്പിൾ സ്റ്റോറിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റോറിൽ പ്രദർശിപ്പിച്ചിരുന്ന 50 ഓളം ഐഫോണുകളാണ് നഷ്ടപ്പെട്ടത്. 49,230 ഡോളർ (ഏകദേശം 41 ലക്ഷം രൂപ) വിലമതിക്കുന്ന ഫോണുകളുമായി പ്രതി വാഹനത്തിൽ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. മോഷണം നടക്കുമ്പോൾ സ്റ്റോറിൽ നിരവധി പേരുണ്ടായിരുന്നു. എന്നാൽ ഭയം മൂലം ആരും ഇയാളെ തടഞ്ഞില്ല.
ബെർക്ക്‌ലി സ്വദേശിയായ ടൈലർ മിംസ് എന്ന 22കാരനാണ് വീഡിയോയിലെ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടിയതായും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, കവർച്ചയുടെ വീഡിയോ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചു.