അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കൾ കൊളംബോയിൽ സംയുക്ത വാർത്താസമ്മേളനം നടത്തി

കൊളംബോ: മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ അറസ്റ്റിൽ ശ്രീലങ്കയിൽ വൻ പ്രതിഷേധം. അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കൾ കൊളംബോയിൽ സംയുക്ത വാർത്താസമ്മേളനം നടത്തി. ഏകാധിപത്യം അവസാനിപ്പിക്കണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു. രക്തസമ്മർദ്ദം ഉയർന്നതോടെ ഇന്നലെ രാത്രി ജയിലിലെ ആശുപത്രിയിൽ നിന്ന് നാഷണൽ ആശുപത്രിയിലേക്ക് മാറ്റിയ വിക്രമസിംഗെ ഐസിയുവിൽ തുടരുകയാണ്. അതേസമയം അറസ്റ്റിനെ അപലപിച്ച് ശശി തരൂർ എംപി രംഗത്തെത്തി. നിസ്സാര കാര്യത്തിനാണ് മുൻ പ്രസിഡന്റിന്റെ അറസ്റ്റ് എന്നും ലങ്കൻ സർക്കാർ അന്തസ്സോടെ പെരുമാറണം എന്നും തരൂർ പറഞ്ഞു.

ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിലാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ. പ്രസിഡന്‍റായിരുന്ന കാലയളവില്‍ 2023 സെപ്റ്റംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതായാണ് കുറ്റം ചുമത്തിയിരിക്കുന്നത്.