മിയ ഖലീഫയുമായി കരാർ ഉറപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നെന്നും എന്നാൽ നടപടികൾ അവസാനിപ്പിക്കുകയാണെന്നും ഷാപിറോ വ്യക്തമാക്കി

ന്യൂയോര്‍ക്ക്: ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ പലസ്തീനെ പിന്തുണച്ചതിന് പിന്നാലെ ബിസിനസ് കരാറുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ അഡൾട്ട് ചലച്ചിത്ര താരം മിയ ഖലീഫ. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ മിയയുമായുള്ള ബിസിനസ് കരാറിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് നടി രം​ഗത്തെത്തിയത്. സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ തനിക്കും വേണ്ടെന്ന് മിയ തിരിച്ചടിച്ചു. അമേരിക്കന്‍ മാഗസിനായ പ്ലേബോയ് മിയ ഖലീഫയുമായുള്ള കരാറുകൾ റദ്ദാക്കിയതിന് പിന്നാവെയാണ് ഷാപ്പിറോയും രം​ഗത്തെത്തി‌യത്. മുൻനിരക്കാർ കരാറിൽ നിന്ന് പിന്മാറിയതോടെ കോടികളുടെ സാമ്പത്തിക നഷ്ടമാണ് നടിക്കുണ്ടായത്. പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്തു. 

 മിയ ഖലീഫയുമായി കരാർ ഉറപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നെന്നും എന്നാൽ നടപടികൾ അവസാനിപ്പിക്കുകയാണെന്നും ഷാപിറോ വ്യക്തമാക്കി. മിയ ഖലീഫയുടെ പോസ്റ്റ് അസ്വസ്ഥജനകവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഷാപ്പിറോ എക്സിൽ കുറിച്ചു. വെറുപ്പിനുമപ്പുറം അസ്വസ്ഥതപ്പെടുത്തുന്നതാണ് നിങ്ങളുടെ അഭിപ്രായം. ദയവായി മെച്ചപ്പെട്ട മനുഷ്യനാകാൻ ശ്രമിക്കൂ. മരണം, ബലാത്സംഗം, ബന്ദിയാക്കൽ തുടങ്ങിയ കാര്യങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുവെന്ന വസ്തുത തീർത്തും മോശമാണ്. നിങ്ങളുടെ അജ്ഞത വിശദീകരിക്കാൻ വാക്കുകൾക്ക് കഴിയില്ല. ദുരന്തമുഖത്ത് മനുഷ്യർ ഒന്നിക്കേണ്ടതുണ്ട്. നിങ്ങൾ നല്ല വ്യക്തിയാകാൻ ഞാൻ പ്രാർഥിക്കുന്നു -ഷാപിറോ കുറിച്ചു.

Read More.... ഇസ്രയേല്‍-ഹമാസ് യുദ്ധം; ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുമോ?, പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്താതെ കേന്ദ്രം

കഴിഞ്ഞ ദിവസമാണ് മിയ ഖലീഫ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയത്. തുടർന്ന് താരത്തെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേർ രം​ഗത്തെത്തി. മിയ ഖലീഫയുടേത് ധീരമായ നടപടിയാണെന്ന് അവരെ പിന്തുണക്കുന്നവര്‍ അഭിപ്രായപ്പെട്ടു. അഭിപ്രായം തുറന്നുപറയാന്‍ അവര്‍ ധൈര്യം കാണിച്ചെന്നും അനുകൂലികള്‍ പറഞ്ഞു. അതേസമയം, മിയയുടെ അഭിപ്രായം ഉചിതമായില്ലെന്നാണ് എതിര്‍ വിഭാഗം പറയുന്നത്.