അമേരിക്ക-ഹൂതി ഏറ്റുമുട്ടലിൽ പുലിവാല് പിടിച്ച് മുൻ പോൺതാരം മിയാ ഖലീഫ; താരത്തിനെതിരെ രൂക്ഷ വിമർശനം
മിയാ ഖലീഫ വസ്തുതാ വിരുദ്ധമായ കാര്യമാണ് പ്രചരിപ്പിക്കുന്നതെന്ന് വസ്തുതാപരമായി പരിശോധിച്ച കമ്മ്യൂണിറ്റി നോട്ട്സ് ചൂണ്ടിക്കാണിച്ചു.
![Mia Khalifa X posts on US-Houthi attack sparks controversy prm Mia Khalifa X posts on US-Houthi attack sparks controversy prm](https://static-ai.asianetnews.com/images/01hm10d50czkf8fy7fk3kdkv0y/mia-khalifa_363x203xt.jpg)
ദില്ലി: ഹൂതികൾക്കെതിരായ യുഎസിന്റെയും ബ്രിട്ടന്റെയും ആക്രമണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ മുൻ പോൺ താരമായ മിയ ഖലീഫക്ക് രൂക്ഷവിമർശനം. മിയ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാണ് വിമർശനം. 'ഒരു രാജ്യത്തിന്റെ അധികാര പരിധിയിലുള്ള കപ്പൽ പിടിച്ചെടുത്തിന് അവരെ ബോംബ് വർഷിക്കുന്നത് സങ്കൽപ്പിക്കുക'- എന്നായിരുന്നു മിയാ ഖലീഫയുടെ എക്സിലെ പോസ്റ്റ്. യെമനിലെ ഹൂതികൾ കപ്പൽ പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഘർഷത്തെക്കുറിച്ചായിരുന്നു മിയാ ഖലീഫയുടെ പോസ്റ്റ്.
എന്നാൽ മിയാ ഖലീഫ വസ്തുതാ വിരുദ്ധമായ കാര്യമാണ് പ്രചരിപ്പിക്കുന്നതെന്ന് വസ്തുതാപരമായി പരിശോധിച്ച കമ്മ്യൂണിറ്റി നോട്ട്സ് ചൂണ്ടിക്കാണിച്ചു. കപ്പലുകൾ അന്താരാഷ്‌ട്ര സമുദ്രത്തിലായിരിക്കുമ്പോഴാണ് ഹൂതികൾ പിടിച്ചെടുത്തതെന്നും ടെറിട്ടോറിയൽ കടൽ ബേസ്‌ലൈനിൽ നിന്ന് 12 നോട്ടിക്കൽ മൈൽ വരെ വ്യാപിപ്പിച്ചിട്ടുണ്ടെന്നും കമ്മ്യൂണിറ്റ് നോട്സ് വ്യക്തമാക്കി. അമേരിക്ക ബോംബാക്രമണം നടത്തിയിട്ടില്ലെന്നും ഭീകരസംഘത്തിന്റെ സൈനിക ക്യാമ്പിനെതിരെ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നും എക്സിൽ നിരവധി പേർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമുദ്രത്തിൽ ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഇക്കാര്യമൊന്നും അറിയാതെയാണ് മിയയുടെ പോസ്റ്റെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
2023 നവംബർ 19 ന്, ഇസ്രായേലി ബന്ധമുണ്ടെന്ന് ആരോപിച്ച്, തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് തെക്കൻ ചെങ്കടലിലൂടെ സഞ്ചരിച്ചിരുന്ന ഗാലക്‌സി ലീഡർ എന്ന ചരക്ക് കപ്പൽ ഹൂതി തീവ്രവാദികൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്നായിരുന്നു പ്രത്യാക്രമണം. ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസും ബ്രിട്ടനും ഒന്നിലധികം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച 28 സ്ഥലങ്ങളിൽ ആക്രമണം നടത്തുകയും 60 ലധികം ലക്ഷ്യങ്ങൾ തകർക്കുകയും ചെയ്തു. ഹൂതികൾ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിൽ മിയ ഖലീഫ പലസ്തീന് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു.