വെടിനിർത്തൽ കരാർ പ്രഖ്യാപനത്തിന് ശേഷവും കുവൈത്തിലേക്ക് ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണം. രാജ്യത്തിന്‍റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി നാഷണൽ ഗാർഡ് സേന ഉയർന്ന ജാഗ്രതയിലും പൂർണ്ണ സജ്ജതയിലും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും കുവൈത്തിന് നേരെ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ നാഷണൽ ഗാർഡിന്റെ ഒരു സൈറ്റിന് വലിയ നാശനഷ്ടം സംഭവിച്ചു. ആളപായമില്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ നടപടികൾ ആരംഭിച്ചതായി ജനറൽ ഡോ. ജദ്ആൻ ഫാദൽ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്‍റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി നാഷണൽ ഗാർഡ് സേന ഉയർന്ന ജാഗ്രതയിലും പൂർണ്ണ സജ്ജതയിലും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു ഭീഷണിയെയും ശക്തമായി നേരിടാൻ സേനകൾ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം ജനങ്ങളോട് വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുമാത്രം സ്വീകരിക്കാനും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും അഭ്യർത്ഥിച്ചു.
അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നേരത്തെ ഒപ്പിട്ട വെടിനിർത്തൽ കരാർ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ ചർച്ചകൾ ആരംഭിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ധിച്ചത് ആഗോള എണ്ണ വിപണിയെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് അമേരിക്ക ആരോപിച്ചതും, ഇസ്രായേൽ ലെബനനെ ആക്രമിച്ചത് വെടിനിർത്തൽ ധാരണയുടെ ലംഘനമെന്ന് ഇറാൻ കുറ്റപ്പെടുത്തിയതുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രതിഷധത്തിന് കാരണം.
ഹോർമുസ് കടലിടുക്കിലെ ഉപരോധം ചർച്ചകൾക്ക് മുൻപ് പൂർണമായും ഒഴിവാക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ലെബനനിലേക്ക് ഇസ്രായേൽ തുടർച്ചയായി ആക്രമണം നടത്തുന്നതിൽ കടുത്ത വിമർശനവും ഇറാൻ ഉന്നയിക്കുന്നു. കരാറിന്റെ ഭാഗമായുള്ള നിബന്ധനകൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ച് ഇറാൻ എണ്ണ വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. മധ്യേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഉപരോധങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും കാരണം എണ്ണക്കയറ്റുമതിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഉന്നതതല ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. സമാധാന ശ്രമങ്ങൾ പാളുന്നത് മേഖലയിൽ വീണ്ടും സംഘർഷസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.


