തുടരെ വീശിയടിച്ചത് 11 ചുഴലിക്കാറ്റ്, കെട്ടിടങ്ങളടക്കം നിലംപൊത്തി, 23 മരണം സ്ഥിരീകരിച്ചു; ഭീതിയിൽ മിസിസിപ്പി
'ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല' എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബ്രാണ്ടി ഷോവ മാധ്യമങ്ങളോട് പറഞ്ഞത്. 'ഇതൊരു വലിയ ചെറിയ പട്ടണമായിരുന്നു, ഇപ്പോൾ അത് ഇല്ലാതായി' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സിൽവർ സിറ്റി: ലോകത്തെ നടുക്കുന്ന കാഴ്ചയായി അമേരിക്കയിലെ മിസിസിപ്പിയിൽ കൊടുങ്കാറ്റ്. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലുമായി നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. മേഖലയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ ഇതുവരെ 23 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. യഥാർഥ കണക്കുകൾ പുറത്തുവരുമ്പോൾ മരണ സംഖ്യ ഉയർന്നേക്കുമോ എന്ന ഭീതിയിലാണ് അധികൃതർ. ഒരു ദിവസത്തിനിടെ 11 ചുഴലിക്കാറ്റുകളാണ് മേഖലയിൽ വീശിയടിച്ചത്. ഇതാണ് ദുരന്തത്തിന്‍റെ തീവ്രത വർധിക്കാൻ കാരണം. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും താറുമാറായി. മിസിസിപ്പി മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
'ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല' എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബ്രാണ്ടി ഷോവ മാധ്യമങ്ങളോട് പറഞ്ഞത്. 'ഇതൊരു വലിയ ചെറിയ പട്ടണമായിരുന്നു, ഇപ്പോൾ അത് ഇല്ലാതായി' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ നിന്നുള്ള വാർത്ത തൃശൂരിൽ ഇന്ന് മിന്നൽ ചുഴലിയും കനത്ത മഴയും അനുഭവപ്പെട്ടു എന്നതാണ്. തൃശൂർ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. തെങ്ങും മരങ്ങളും കടപുഴകി വീണ് കാര്യമായ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പലമേഖലകളിലും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. തൃശൂരിന് പിന്നാലെ കൊച്ചിയിലെ അങ്കമാലിയടക്കമുള്ള മേഖലകളിലും കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. രണ്ട് മേഖലകളിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടുന്നുവെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ നൽകിയ സൂചന. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ കിട്ടിയേക്കും.