അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്ന ശീലമുള്ള യുവതിയുടെ അച്ഛനാണ് ഐസിൽ മുങ്ങിയ റോഡ് ആദ്യം കണ്ടത്. വേറെ ഏതോ വീട്ടിൽ നിന്നാണ് വെള്ളം ഒഴുകിയത് എന്നാണ് അച്ഛൻ ആദ്യം കരുതിയത്. 

ബീജിങ്: കുളി കഴിഞ്ഞ് വാട്ടർ ഹീറ്റർ അടയ്ക്കാൻ വിട്ടുപോയതോടെ ഒരു അപ്പാർട്ട്മെന്‍റ് കോംപ്ലക്സിലാകെ വെള്ളം നിറഞ്ഞു. രാത്രിയിൽ 9 മണിക്കൂറോളം ടാങ്കിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ അയൽക്കാരോട് ക്ഷമാപണം നടത്തി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ലാൻഷൗവിലാണ് സംഭവം.

ലാൻഷൗവിൽ രാത്രിയിലെ താപനില മൈനസ് എട്ട് ഡിഗ്രി സെൽഷ്യസ് വരെയായി കുറഞ്ഞു. അതിനാൽ പുറത്തേക്കൊഴുകിയ വെള്ളമെല്ലാം ഐസായി പ്രദേശത്ത് തളംകെട്ടി നിന്നു. അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്ന ശീലമുള്ള വാങിന്‍റെ അച്ഛനാണ് ഐസിൽ മുങ്ങിയ റോഡ് ആദ്യം കണ്ടത്. വേറെ ഏതോ വീട്ടിൽ നിന്നാണ് വെള്ളം ഒഴുകിയത് എന്നാണ് വാങിന്‍റെ അച്ഛൻ ആദ്യം കരുതിയത്. സ്വന്തം വീട്ടിൽ നിന്നാണെന്ന് മനസ്സിലായത് ഏറെ കഴിഞ്ഞാണ്.

അച്ഛൻ ഉടനെ വാങ്ങിനെ വിളിച്ചെഴുന്നേൽപ്പിച്ച് തന്നോടൊപ്പം ഐസ് കോരിയെടുക്കാൻ പുറത്തുവരാൻ ആവശ്യപ്പെട്ടു. വാങ്ങിന്റെ അമ്മ അടുത്തുള്ള പലചരക്ക് കടകളിൽ നിന്ന് മുഴുവൻ ഉപ്പും വാങ്ങി- "ഞങ്ങൾ കാരണമാണ് കടയിലെ ഉപ്പ് മുഴുവൻ വിറ്റു തീർന്നത്. അതുകൊണ്ട് ഇന്ന് രാവിലെ നിങ്ങൾക്ക് ഉപ്പ് വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ, ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു"- വാങ് പറഞ്ഞു. അപ്പോഴേക്കും സഹായിക്കാൻ അയൽവാസികളും ഒപ്പം ചേർന്നു. അശ്രദ്ധ കാണിച്ചതിന് അച്ഛൻ തന്നെ ശകാരിച്ചെന്ന് വാങ് പറഞ്ഞു.