ഹൈഡ്രോക്സി ക്ലോറോക്വിന് വിമര്‍ശനം: നാന്‍സി പെലോസ്കി മാനസിക രോഗിയെന്ന് ട്രംപ്
ക്യാപിറ്റോള്‍ ഹില്‍സില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് വേണ്ടി നടത്തിയ അത്താഴത്തിനിടെ നാന്‍സിക്കെതിരെ ട്രംപ് തുറന്നടിച്ചു. അനവധി രോഗങ്ങളാല്‍ വലയുന്ന സ്ത്രീയാണ് അവര്‍. അവര്‍ക്ക് പലവിധ മാനസിക പ്രശ്നങ്ങളുണ്ടെന്നും ട്രംപ് ആരോപിച്ചു.
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപ് മലേറിയയ്ക്കുള്ള മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിന് കൊവിഡ് പ്രതിരോധത്തിന് മികച്ചതാണെന്ന് വാദം ഉയര്‍ത്തിയതിന് പിന്നാലെ വിവാദങ്ങളും. കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ പ്രസിഡന്റ് ട്രംപ് വീണ്ടും മലേറിയ മരുന്നിനെ പുകഴ്ത്തിയത്. ഒന്നരയാഴ്ചയായി ഹൈഡ്രോക്സി ക്ലോറോക്വിൻ ആണ് ഉപയോഗിക്കുന്നത്. ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട്, ഒന്നും സംഭവിച്ചില്ലെന്നാണ് കൊറോണയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ ഫലപ്രഥമാണെന്നതിന് എന്താണ് തെളിവ് എന്ന ചോദ്യത്തിന് ട്രംപ് നല്കിയ മറുപടി.
എന്നാല്‍ ട്രംപിന്റെ ഈ വാദത്തിനെതിരെ ആദ്യം രംഗത്ത് വന്നത് അമേരിക്കന്‍ പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസ്കിയാണ്. സിഎന്‍എന്‍ ചര്‍ച്ചയിലാണ് ട്രംപിന്റെ മലേറിയ മരുന്ന് വാദത്തെ നാന്‍സി പരിഹസിച്ചത്. നേരത്തെ തന്നെ ട്രംപിന്റെ ശത്രുവായി അറിയപ്പെടുന്ന നാന്‍സി പറഞ്ഞത് ഇതാണ്. ട്രംപ് ഒരിക്കലും കൊറോണ വൈറസിനെ തടയാന്‍ എന്ന പേരില്‍ ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കരുത്, കാരണം അദ്ദേഹം പൊള്ളത്തടിയനാണ്. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് മോശമാണ്.
എന്നാല്‍ ഇത് ട്രംപിനെ ചൊടിപ്പിച്ചു. ക്യാപിറ്റോള്‍ ഹില്‍സില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് വേണ്ടി നടത്തിയ അത്താഴത്തിനിടെ നാന്‍സിക്കെതിരെ ട്രംപ് തുറന്നടിച്ചു. അനവധി രോഗങ്ങളാല്‍ വലയുന്ന സ്ത്രീയാണ് അവര്‍. അവര്‍ക്ക് പലവിധ മാനസിക പ്രശ്നങ്ങളുണ്ടെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഹൈഡ്രോക്സി ക്ലോറോക്വിന് സംബന്ധിച്ച് നാന്‍സിയുടെ വിമര്‍ശനത്തിനൊന്നും മറുപടി ട്രംപ് പറഞ്ഞില്ല. അവരോട് പ്രതികരിച്ച് സമയം കളയാന്‍ ഇല്ലെന്നാണ് ട്രംപ് പറഞ്ഞത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബേഡനെതിരെ തെളിവുകള്‍ക്ക് വേണ്ടി ഉക്രൈയിനില്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ പ്രമേയം നല്‍കിയിരുന്നു. ഇതിനെ സ്പീക്കര്‍ അനുകൂലിക്കുന്നതാണ് ട്രംപിന് രാഷ്ട്രീയമായി നാന്സിയോടുള്ള പ്രശ്നത്തിന്റെ പ്രധാന കാരണം. നല്ല ഒരു കാലാവസ്ഥയില്‍ അല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേ സമയം ട്രംപിന്റെ വാദങ്ങള്‍ക്കെതിരെ വിമർശനവുമായി ആരോഗ്യ രംഗത്തെ വിദഗ്ധർ രംഗത്തെത്തിയിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിനുള്ള മരുന്നാണ് എന്ന സ്ഥിരീകരണം വരാതെ ട്രംപ് ഈ മരുന്ന് സേവിച്ചാൽ അത് ജനങ്ങളിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
അതേ സമയം അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 15,70,583 ആയി. 93,533 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,61,180 പേരാണ് രോഗത്തെ അതിജീവിച്ചത്. 271,310 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.