കഴിഞ്ഞദിവസമാണ് ദുരന്തഭൂമിയിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകസംഘങ്ങളുടെ സഹായം ആവശ്യമില്ലെന്ന് നേപ്പാൾ അറിയിച്ചത്. ദുരന്തമേഖലകളിൽ തെരച്ചിൽ നടത്താനും മറ്റും തങ്ങളുടെ സംഘങ്ങൾ പ്രാപ്തരാണെന്നായിരുന്നു നേപ്പാളിന്റെ നിലപാട്. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ഇത് വലിയ എതിർപ്പിന് കാരണമായി.
കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുന്നതിനിടെ വിദേശരാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തന സഹായം വേണ്ടെന്ന തീരുമാനം പിൻവലിച്ച് നേപ്പാൾ. പ്രത്യേക മേഖലകളിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള വിദഗ്ധസംഘങ്ങളുടെ സേവനം തേടാമെന്നാണ് നേപ്പാൾ അധികൃതരുടെ പുതിയ തീരുമാനം.
കഴിഞ്ഞദിവസമാണ് ദുരന്തഭൂമിയിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകസംഘങ്ങളുടെ സഹായം ആവശ്യമില്ലെന്ന് നേപ്പാൾ അറിയിച്ചത്. ദുരന്തമേഖലകളിൽ തെരച്ചിൽ നടത്താനും മറ്റും തങ്ങളുടെ സംഘങ്ങൾ പ്രാപ്തരാണെന്നായിരുന്നു നേപ്പാളിന്റെ നിലപാട്. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ഇത് വലിയ എതിർപ്പിന് കാരണമായി. ഇന്ത്യയടക്കമുള്ള പല വിദേശരാജ്യങ്ങളിലെ പൗരന്മാരെയും നേപ്പാളിലെ മിന്നൽപ്രളയത്തിൽ കാണാതായിരുന്നു. ഈ സാഹചര്യത്തിൽ വിദേശസഹായം നിരസിച്ച നേപ്പാളിന്റെ നിലപാട് ചോദ്യങ്ങൾക്കിടയാക്കി. തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര സമ്മർദം ശക്തമായതോടെയാണ് നേപ്പാൾ ഭരണകൂടം മുൻതീരുമാനത്തിൽനിന്ന് പിന്നോട്ടുപോയത്.
ചില പ്രത്യേകമേഖലകളിൽ നിയന്ത്രണങ്ങളോടെ വിദേശസംഘങ്ങളുടെ സേവനം തേടാമെന്നാണ് നേപ്പാളിന്റെ പുതിയ തീരുമാനം. ദുരന്തമേഖലകളിലെ തുരങ്കങ്ങൾ, മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന, ഫൊറൻസിക് പരിശോധന തുടങ്ങിയവയ്ക്ക് വിദേശരാജ്യങ്ങളുടെ സഹായം തേടാമെന്നാണ് നേപ്പാൾ അറിയിച്ചിരിക്കുന്നത്.
അതിനിടെ, നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. പ്രളയമുണ്ടായ ചൈനയുടെ അതിർത്തിമേഖലകളിലും അഞ്ചുപേർ മരിച്ചിട്ടുണ്ട്. നേപ്പാളിൽ മാത്രം ഇനിയും ആയിരത്തിലേറെ പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. ഇതുവരെ 3742 പേരെ ദുരന്തമേഖലകളിൽനിന്ന് രക്ഷിച്ചു. ഇതിൽ 84 പേർ ഇന്ത്യക്കാരാണ്.


