നിലവിലെ വിസ പോളിസിയിൽ മാറ്റമില്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. 

വാഷിങ്ടണ്‍ : അമേരിക്കയിലേക്ക് 6 ലക്ഷം ചൈനീസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ യാഥാസ്ഥിതിക പക്ഷത്തു നിന്ന് എതിർപ്പ് ഉയർന്നതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ്. രാജ്യത്തേക്ക് പുതിയതായി 6,00,000 ചൈനീസ് വിദ്യാർത്ഥികൾക്ക് വിസ നൽകും എന്നല്ല പ്രസിഡന്‍റ് പറഞ്ഞതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. രണ്ട് വർഷത്തിൽ അമേരിക്കൻ സർവകലാശാലകളിലേക്ക് പ്രവേശനം നേടിയ ചൈനീസ് വിദ്യാർത്ഥികളെ കുറിച്ചാണ് ട്രംപ് പറഞ്ഞത്. നിലവിലുള്ള നയത്തിന്‍റെ തുടർച്ച മാത്രമാണിത്. അല്ലാതെ പുതിയതായി വിസ നൽകുന്നതിനെ കുറിച്ചല്ല ട്രംപ് പറഞ്ഞതെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.

ചൊവ്വാഴ്ച കാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞതിങ്ങനെയാണ്- "നമ്മൾ ചൈനീസ് വിദ്യാർത്ഥികളെ അനുവദിക്കില്ലെന്ന് പല കഥകളും കേൾക്കുന്നുണ്ട്. നമ്മൾ അവരുടെ വിദ്യാർത്ഥികളെ വരാൻ അനുവദിക്കുന്നുണ്ട്. 6,00,000 വിദ്യാർത്ഥികൾ എന്നത് വളരെ പ്രധാനമാണ്. ചൈനയുമായി നമ്മൾ നല്ല ബന്ധം നിലനിർത്താൻ പോകുകയാണ്". ഇതോടെയാണ് പുതിയതായി ആറ് ലക്ഷം ചൈനീസ് വിദ്യാർത്ഥികൾക്ക് അമേരിക്കയിലേക്ക് വിസ അനുവദിക്കുമെന്ന ആശങ്ക യാഥാസ്ഥിതിക പക്ഷം പങ്കുവച്ചത്.

അപൂർവ എർത്ത് മാഗ്നറ്റ്സ് അമേരിക്കയ്ക്ക് നൽകിയില്ലെങ്കിൽ 200 ശതമാനം തീരുവ ചുമത്തുമെന്ന് ചൈനയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ചൈനീസ് വിദ്യാർത്ഥികളെ അമേരിക്കയിൽ പഠിക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പിന്നാലെ തീവ്ര വലതുപക്ഷ പ്രവർത്തകയായ ലോറ ലൂമർ, ചൈനീസ് വിദ്യാർത്ഥികളെ 'കമ്യൂണിസ്റ്റ് പാർട്ടി ചാരന്മാർ' എന്ന് വിമർശിച്ചു. ട്രംപ് 'അമേരിക്ക ഫസ്റ്റ്' എന്ന അജണ്ടയെ ദുർബലപ്പെടുത്തുകയാണെന്നും അവർ ആരോപിച്ചു.

നിലവിൽ 2,70,000ത്തിലധികം ചൈനീസ് വിദ്യാർത്ഥികൾ യുഎസിൽ പഠിക്കുന്നുണ്ട്. 2019-2020 കാലയളവിൽ ഇത് 3,72,000-ൽ അധികമായിരുന്നു. എന്നാൽ ഉഭയകക്ഷി ബന്ധങ്ങൾ വഷളായതോടെ 2023-ൽ ഇത് ഏകദേശം 2,77,000 ആയി കുറഞ്ഞു.