ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ നൽകിയ മാനനഷ്ടക്കേസിൽ, വസ്തുത പരിശോധിക്കാതെ പോസ്റ്റുകൾ പ്രസിദ്ധീകരിച്ച സിജെപി നേതാക്കളെ ദില്ലി ഹൈക്കോടതി വിമർശിച്ചു. എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി നിർദേശിക്കുകയും അഭിപ്രായ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ പ്രകടിപ്പിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
ദില്ലി: ബിജെപി നേതാവ് ഗൗരവ് ഭാട്ടിയക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ സിജെപി നേതാക്കൾക്ക് ദില്ലി ഹൈക്കോടതി നിർദേശം. സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർ വസ്തുത പരിശോധിക്കാതെ ഗൗരവ് ഭാട്ടിയക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല വാക്കാൽ നിരീക്ഷിച്ചു. സെപ്റ്റംബർ അഞ്ചിന് എക്സിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ ഭാട്ടിയ നടത്തിയിട്ടില്ലാത്ത പരാമർശങ്ങൾ അദ്ദേഹത്തിന്‍റേതായി പ്രചരിപ്പിച്ചെന്നാണ് ഹർജിയിലെ ആരോപണം.
പോസ്റ്റ് എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും ഭാട്ടിയയുടെ ചിത്രത്തോടൊപ്പം വ്യാജ പ്രസ്താവന പ്രചരിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. ഒരു പോസ്റ്റ് ഇതിനകം നീക്കം ചെയ്തതായി സിജെപി നേതാക്കൾ കോടതിയെ അറിയിച്ചു. ശേഷിക്കുന്ന പോസ്റ്റുകളും സ്വമേധയാ നീക്കം ചെയ്യാൻ തയ്യാറാണോ എന്ന് പരിശോധിച്ച് അറിയിക്കാൻ കോടതി നിർദേശിച്ചു. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അത് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രകടിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഭാട്ടിയ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയത്.


