'കിം ജോങ് ഉന്നിന് കടുത്ത പനി ബാധിച്ചു, ജനങ്ങളുടെ പ്രശ്നമോർത്ത് ഉറങ്ങിയില്ല'; വെളിപ്പെടുത്തി സഹോദരി
ഇത്തരം പ്രവൃത്തികൾ തുടരുകയാണെങ്കിൽ, വൈറസിനെ മാത്രമല്ല ദക്ഷിണ കൊറിയൻ അധികൃതരെയും ഉന്മൂലനം ചെയ്യുമെന്നും ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു.
പോങ്ങ്യാങ്: ഉത്തര കൊറിയയിൽ കൊവിഡ് പുറപ്പെട്ട സമയം ഭരണാധികാരി കിം ജോങ് ഉന്നിന് കടുത്ത പനി ബാധിച്ചതായി സഹോദരി കിം യോ ജോങ്ങിന്റെ വെളിപ്പെടുത്തൽ. ദക്ഷിണ കൊറിയയാണ് ഉന്നിന് അസുഖം വരാൻ കാരണമെന്നും സഹോദരി കുറ്റപ്പെടുത്തി. ദക്ഷിണ കൊറിയയിൽ നിന്നെത്തിയ ‘ലഘുലേഖകളാണ് ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനത്തിന് കാരണമെന്നും ഇത്തരം പ്രവൃത്തികൾ തുടരുകയാണെങ്കിൽ, വൈറസിനെ മാത്രമല്ല ദക്ഷിണ കൊറിയൻ അധികൃതരെയും ഉന്മൂലനം ചെയ്യുമെന്നും ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. അതേസമയം, കിം യോ ജോങ്ങിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.
ഉത്തരകൊറിയയുടെ മാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻ) ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പനി ബാധിച്ചപ്പോഴും തന്റെ സഹോദരന് ജനങ്ങളുടെ ആകുലതകൾ കാരണം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഉത്തരകൊറിയയിൽ പൊട്ടിപ്പുറപ്പെട്ട പനി കൊവിഡ് കാരണമാണോ എന്ന കാര്യത്തിൽ അവർ വ്യക്തത നൽകിയില്ല. അമിതഭാരവും അമിതമായ പുകവലിയും കാരണം കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയിൽ വർഷങ്ങളായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം കിം ജോങ് ഉൻ 17 ദിവസത്തോളം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഒമിക്രോണിന്റെ പുതിയ വകഭേദം അപകടകാരിയോ? വിദഗ്ധർ പറയുന്നത്
കഴിഞ്ഞ ബുധനാഴ്ചയാണ് സർക്കാർ യോഗത്തിൽ പങ്കെടുത്തത്. കിമ്മിന്റെ കുടുംബത്തിലുള്ളവർക്ക് പാരമ്പര്യമായി ഹൃദ്രോഗമുള്ളതും അഭ്യൂഹങ്ങൾക്ക് കാരണമായി. മറ്റുരാജ്യങ്ങളിൽ നിന്നുള്ള കൊവിഡ് വാക്സീൻ ഇറക്കുമതിയും ഉത്തരകൊറിയ തടഞ്ഞിരുന്നു. വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചിട്ടില്ലാത്ത രണ്ട് യുഎൻ അംഗരാജ്യങ്ങളിൽ ഒന്നാണ് ഉത്തര കൊറിയ. ദക്ഷിണ കൊറിയ കൊവിഡ് വൈറസ് ഉത്തരകൊറിയയിൽ പടർത്താൻ ശ്രമിക്കുന്നുവെന്ന് നേരത്തെയും ആരോപിച്ചിരുന്നു. ലോകമാകെ കൊവിഡ് പടർന്ന് പിടിച്ചപ്പോൾ ഉത്തരകൊറിയയിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അവകാശവാദമുന്നയിച്ചിരുന്നു.