ആണവായുധമുള്ള ഇറാൻ ലോകത്തിന് ഭീഷണിയെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് കാരണം ഇറാനാണെന്നും അമേരിക്കയുടെ ഇപ്പോഴത്തെ നീക്കങ്ങൾ ഇറാനെ തടയാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ദില്ലി: ഇറാനാണ് പശ്ചിമേഷ്യൻ മേഖലയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് അമേരിക്ക. ആണവായുധമുള്ള ഇറാൻ ലോകത്തെ എല്ലാം രാജ്യങ്ങൾക്കും ഭീഷണിയാണെന്നും ദില്ലിയിലെത്തിയ യു എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അഭിപ്രായപ്പെട്ടു. ഇറാൻ ലോകത്തിന് തന്നെ ഭീഷണിയാവാതിരിക്കാനാണ് അമേരിക്കയുടെ ഇപ്പോഴത്തെ നീക്കമെന്നും ക്രിസ്റ്റഫർ ലാൻഡൗ കൂട്ടിച്ചേർത്തു. അമേരിക്കൻ - ഇസ്രയേൽ സംയുക്താക്രമണവും ഇറാന്‍റെ തിരിച്ചടിയും ആറാം ദിവസവും രൂക്ഷമായി തുടരുന്നതിനിടെയാണ് യു എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. ഇന്ത്യയുമായുള്ള വ്യാപാര കരാറിന്‍റെ കാര്യത്തിലടക്കം ചർച്ച നടത്താനാണ് ക്രിസ്റ്റഫർ ലാൻഡൗ ദില്ലിയിലെത്തിയത്.റഷ്യക്ക് പകരം അമേരിക്കയിൽ നിന്ന് ഇന്ത്യക്ക് എണ്ണ വാങ്ങാം എന്നും ലാൻഡൗ കൂട്ടിച്ചേർത്തു.

ഇറാനിൽ മരണം 1100 കടന്നു

അതേസമയം ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിൽ ആണ് ഇപ്പോൾ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്. മറുവശത്ത് ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുകയാണ്. സൗദിയിൽ നിരവധി തവണ ആക്രമണങ്ങൾ നടന്നു. അൽ ഖർജിൽ 3 ഡ്രോണുകൾ കൂടി തകർത്തതായി സൗദി അറേബ്യ അറിയിച്ചു. അമേരിക്കയും ചൈനയും ഇന്ത്യയുമായും സംസാരിച്ചതായും സൗദി അറിയിച്ചു. ​ഗൾഫ് മേഖലയിൽ ഇന്ധന കപ്പലിൽ ചോർച്ചയുണ്ടായതായി വിവരങ്ങൾ. സ്ഫോടന ശബ്ദത്തിന് പിന്നാലെയാണിത്. മുബാറക് അൽ കബീർ തീരത്തിനു 60 കിലോമീറ്റർ അകലെയാണ് സംഭവം. എന്നാൽ, ഇത് കുവൈത്തിന്റെ തീരത്തല്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ഖത്തറിൽ അമേരിക്കൻ എംബസി പരിസരത്തെ താമസക്കാരെ ഒഴിപ്പിക്കുകയാണ്.