പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മേല്‍നോട്ടത്തില്‍ കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച് അടുത്തിടെ നവീകരിച്ച പൂളിലെ നിര്‍മ്മാണ പിഴവുകള്‍ മറച്ചുവെക്കാന്‍ ഈ സംഭവത്തെ അട്ടിമറിയായി ചിത്രീകരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

ന്യൂയോര്‍ക്ക്: വാഷിംഗ്ടണിലെ പ്രശസ്തമായ ലിങ്കണ്‍ മെമ്മോറിയലിന് മുന്നിലുള്ള റിഫ്‌ലക്റ്റിംഗ് പൂള്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ ഒളിമ്പ്യന്‍ ഡേവിഡ് ഹേണിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വാഷിംഗ്ടണ്‍ ഡിസി സുപ്പീരിയര്‍ കോടതിയിലാണ് കുറ്റപത്രം ഫയല്‍ ചെയ്തത്. ആയിരം ഡോളറിലധികം മൂല്യമുള്ള പൊതുമുതല്‍ നശിപ്പിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ചുമത്തിയത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൂളിന്റെ ഉള്‍വശത്തെ ലൈനിംഗ് മെറ്റീരിയല്‍ ഹേണ്‍ മന:പൂര്‍വ്വം തകര്‍ത്തു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മേല്‍നോട്ടത്തില്‍ കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച് അടുത്തിടെ നവീകരിച്ച പൂളിലെ നിര്‍മ്മാണ പിഴവുകള്‍ മറച്ചുവെക്കാന്‍ ഈ സംഭവത്തെ അട്ടിമറിയായി ചിത്രീകരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. അക്രമികള്‍ക്കെതിരെ പരമാവധി ശിക്ഷ നല്‍കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഹേണിനെതിരെ കടുത്ത നടപടിയുണ്ടായത്.

പൂളിന്റെ അടിത്തട്ടിലെ ഭാഗങ്ങള്‍ ഹേണ്‍ അക്രമാസക്തമായി കീറിയെറിഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നുമാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

അതേസമയം, ഡേവിഡ് ഹേണിന്റെ അഭിഭാഷകന്‍ ഈ കുറ്റപത്രത്തെ തള്ളി. ഹേണ്‍ നിരപരാധിയാണെന്നും ഭരണകൂടത്തിന്റെ പരാജയങ്ങള്‍ സാധാരണക്കാരരുടെ മേല്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വ്യാജ കഥകള്‍ ചമച്ച് സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പൂളിന്റെ അടിത്തട്ടില്‍ നിന്ന് അടര്‍ന്നുപോയ നീലനിറത്തിലുള്ള ഒരു പ്ലാസ്റ്റിക് കഷ്ണം കൗതുകം കൊണ്ട് തൊട്ടുനോക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഹേണ്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. വെള്ളത്തിലേക്ക് കൈയിടരുതെന്ന് പാര്‍ക്ക് ജീവനക്കാരന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെപോലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നവീകരിച്ച പൂളില്‍ പെയിന്റ് ഇളകിയതും പായല്‍ നിറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. പൂളില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആരോ വലിയ പോറലുകള്‍ ഉണ്ടാക്കിയെന്ന് ട്രംപ് ആരോപിച്ചിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിന് സാധിച്ചിട്ടില്ല.