പശ്ചിമേഷ്യൻ സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കയുടെയും ഇറാന്റെയും സൈനിക നീക്കങ്ങളെ അപലപിച്ച് ഒമാൻ സമാധാനത്തിന് ആഹ്വാനം ചെയ്തു.ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് ഒമാന്റെ നിലപാട്
മസ്ക്കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്നതിനിടെ വീണ്ടും സമാധാന ആഹ്വാനവുമായി ഒമാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തി. ഇറാനെതിരെ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങൾ അധാർമ്മികവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങൾ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനേ സഹായിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കൻ നീക്കത്തിന് മറുപടിയായി അയൽപക്കത്തെ ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതിനെയും ഒമാൻ ശക്തമായി അപലപിച്ചു. ഇറാന്റെ ഈ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് ഒമാന്റെ നിലപാട്.

യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകില്ല, സമാധാനത്തിന് ആഹ്വാനം ചെയ്ത് യു എ ഇ
അതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കാളിയാകുമെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ) രംഗത്തെത്തി. മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ തങ്ങൾ യാതൊരുവിധത്തിലും നേരിട്ട് പങ്കാളികളാകില്ലെന്ന് യു എ ഇ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും യുഎഇ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വസ്തുതയല്ലെന്നും ഔദ്യോഗികമായി വ്യക്തമാക്കി. തങ്ങൾക്ക് നേരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കുന്നതിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സമാധാനപരമായ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെന്നും യു എ ഇ വിവരിച്ചു. നിലവിലെ സംഘർഷങ്ങളിലേക്ക് നേരിട്ട് ഇടപെടാനോ സൈനിക നീക്കങ്ങളുടെ ഭാഗമാകാനോ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ യു എ ഇ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. മേഖലയിലെ സമാധാനമാണ് യു എ ഇ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.


