ലാവോസിൽ ഗുഹയിൽ കുടുങ്ങിയ അഞ്ചുപേരിൽ ഒരാളെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ടെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെ ആണ് ഗുഹയ്ക്ക് പുറത്ത് എത്തിച്ചത്. അതേസമയം സംഘത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. 

വിയൻ്റിൻ: ലാവോസിൽ ഗുഹയിൽ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ 10 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയ അഞ്ചുപേരിൽ ഒരാളെ ആണ് രക്ഷപ്പെടുത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. ഗുഹയിൽനിന്ന് ഒരാളെ വിജയകരമായി പുറത്തെത്തിച്ചുവെന്ന് രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ട തായ് രക്ഷാ സംഘം അറിയിച്ചു.

ലാവോസ് തലസ്ഥാനമായ വിയൻ്റിനിൽനിന്ന് 120 കിലോമീറ്റ‍ർ അകലെയുള്ള മധ്യ സെയ്‌സോംബൂൺ പ്രവിശ്യയിലെ ഒറ്റപ്പെട്ട മലയോര മേഖലയിൽ ഇക്കഴിഞ്ഞ മെയ് 20നാണ് സംഭവം. ഗുഹയിൽ സ്വർണം തേടി ഇറങ്ങിയ ഏഴംഗ സംഘം മിന്നൽ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗുഹയിൽ അകപ്പെടുകയായിരുന്നു. ​ഗുഹയ്ക്കുള്ളിൽ പലയിടത്തും 50 സെൻ്റീമീറ്റർ മാത്രം വ്യാസമുള്ളതിനാൽ രക്ഷാപ്രവ‍ർത്തനം ദുഷ്കരമായി. ​

മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഗുഹാ കവാടത്തിൽനിന്ന് 300 മീറ്റർ താഴ്ചയിൽ അഞ്ചുപേരെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. വിശന്ന് വലഞ്ഞ നിലയിലായിരുന്ന ഇവർ നെഞ്ചുവേദന അനുഭവപ്പെടുന്നതായും രക്ഷാപ്രവർത്തകരോട് പറഞ്ഞു.

ഗുഹയിലെ വെള്ളം നീക്കം ചെയ്ത് അഞ്ചംഗ സംഘത്തെ രക്ഷപ്പെടുത്താനായിരുന്നു ദൗത്യസംഘം ആദ്യം തീരുമാനിച്ചത്. എന്നാൽ ഇത് പരാജയപ്പെട്ടതോടെ, മുങ്ങൽ വിദ​ഗ്ധരെ രക്ഷാപ്രവർത്തനത്തിന് നിയോ​ഗിക്കുകയായിരുന്നു. ആദ്യയാളുടെ രക്ഷാപ്രവർത്തനക്കുറിച്ച് ദൗത്യസംഘം വിശദീകരിച്ചിട്ടില്ല. ബാക്കിയുള്ള നാലുപേരെ വിലയിരുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും കാണാതായ രണ്ടുപേർക്കായുള്ള തെരച്ചിൽ ശനിയാഴ്ച നടത്തുമെന്നും തായ് രക്ഷാ സംഘത്തിലെ അംഗം പറഞ്ഞു.

തായ്‍ലൻഡ്, ഇന്തോനേഷ്യ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുങ്ങൽ വിദ​ഗ്ധ‍ർ രക്ഷാപ്രവർത്തനത്തിനായി ലാവോസിൽ എത്തിയിരുന്നു. 2018ൽ തായ്‍ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിൽ തായ് ഫുട്ബോൾ ടീമിലെ അം​ഗങ്ങൾ രണ്ടാഴ്ചയിലധികം ​ഗുഹയിൽ കുടുങ്ങിയതിന് സമാനമാണ് ലാവോസിലെ സംഭവം. തായ്ലൻഡ് സ്വദേശികളായ 12 ആൺകുട്ടികളും ഫുട്ബോൾ കോച്ചും ​ഗുഹയിൽ കുടുങ്ങിയത് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് പിന്നീട് നിരവധി ചലച്ചിത്രങ്ങൾക്കും ഡോക്യുമെൻ്ററികൾക്കും ഇതിവൃത്തമായി. അന്ന് രക്ഷാപ്രവ‍ർത്തനത്തിൽ ഉൾപ്പെട്ട ഫിൻലൻഡ് സ്വദേശിയായ മുങ്ങൽ വിദ​ഗ്ധനും ലാവോസിലെ രക്ഷാദൗത്യത്തിൻ്റെ ഭാ​ഗമാകുന്നുണ്ട്.