ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് വെനിസ്വേലയ്ക്ക് രക്ഷാഹസ്തവുമായി പോയത്. ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 41 അംഗ വിദഗ്ദ്ധ സംഘമാണ് വിമാനത്തിലുള്ളത്. ഇതിൽ 9 മെഡിക്കൽ ഓഫീസർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു.
കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി. ദുരന്തത്തിൽ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചന. ലാ ഗ്വയ്റയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിനിടെ ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന പേരിൽ മെഡിക്കൽ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ അടിയന്തര രക്ഷാദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. മെഡിക്കൽ സംഘം വെനസ്വേലയിൽ എത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. സ്പാനിഷ് ഭാഷയിൽ 'അമിസ്റ്റാഡ്' എന്നാൽ 'സൗഹൃദം' എന്നാണ് അർത്ഥം. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് വെനിസ്വേലയ്ക്ക് രക്ഷാഹസ്തവുമായി പോയത്. ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 41 അംഗ വിദഗ്ദ്ധ സംഘമാണ് വിമാനത്തിലുള്ളത്. ഇതിൽ 9 മെഡിക്കൽ ഓഫീസർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു. 35 ടണ്ണിലധികം വരുന്ന അടിയന്തര ജീവൻരക്ഷാ മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള സാമഗ്രികൾ എന്നിവ ഇന്ത്യ അയച്ചിട്ടുണ്ട്.
ദുരന്തമുഖങ്ങളിൽ മിനിറ്റുകൾക്കകം സജ്ജീകരിക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും ഈ ദൗത്യത്തിന്റെ ഭാഗമായി വെനിസ്വേലയിലെത്തിച്ചിട്ടുണ്ട്. വെനിസ്വേലയിലെ ജനങ്ങൾ നേരിടുന്ന ഈ കഠിനമായ സാഹചര്യത്തിൽ ഇന്ത്യ അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നു. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണ്- വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു.


