സൈന്യം ബോഗിയിലേക്ക് കടന്നാൽ സ്ഫോടനം നടത്തി ശേഷിക്കുന്ന ബന്ദികളെ എല്ലാവരെയും വധിക്കുമെന്നാണ് ഭീഷണി.
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തട്ടിയെടുത്ത ട്രെയിനിലെ 155 ബന്ദികളെ മോചിപ്പിച്ചെന്ന് പാകിസ്ഥാൻ. സായുധ സംഘത്തിലെ 27 പേരെ സൈന്യം വധിച്ചു. പാക് സൈന്യം വ്യോമാക്രമണമടക്കം നടത്തിയാണ് ബന്ദികളിൽ ഏറെപ്പേരെയും രക്ഷിച്ചത്. മുപ്പതോളം ബന്ദികൾക്കിടയിൽ ബോംബുമായി ചാവേർ പട നിലയുറപ്പിച്ചിരിക്കുന്നത് സൈന്യത്തിന് വെല്ലുവിളിയാണ്. സൈന്യം ബോഗിയിലേക്ക് കടന്നാൽ സ്ഫോടനം നടത്തി ശേഷിക്കുന്ന ബന്ദികളെ എല്ലാവരെയും വധിക്കുമെന്നാണ് ഭീഷണി.

ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. 9 ബോഗികളുള്ള ട്രെയിനിൽ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള 250 ലേറെ പേരെ ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ബി എൽഎ. സുരക്ഷാ സൈനികർക്ക് എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്. പ്രദേശത്ത് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണം മൂലം നിർത്തി വച്ചിരുന്ന ട്രെയിൽ സർവീസ് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാനിൽ ട്രെയിൻ റാഞ്ചുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബി എൽ എ തന്നെയാണ് ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റേയും യാത്രികരെ ബന്ദിയാക്കുന്നതിന്‍റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നതും തുടർന്ന് ഒളിഞ്ഞിരുന്ന ബി എൽ എ സായുധസംഘം ജാഫർ എക്പ്രസ് ട്രെയിനിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ട്രെയിൻ വളഞ്ഞ് യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി ബി എൽ എ സംഘം തിരഞ്ഞെടുത്തത്. സൈനികർക്കോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കോ പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്ത സ്ഥലമാണിത്. കൃത്യമായ ആസൂത്രണം നടത്തിയാണ് ട്രെയിൻ റാഞ്ചൽ നടത്തിയിരിക്കുന്നതെന്ന് പുറത്തു ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്.
