ഇന്ധനക്ഷാമം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ സർക്കാർ ചെലവുചുരുക്കുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ശമ്പളം 5 മുതൽ 30 ശതമാനം വരെ വെട്ടിക്കുറച്ചു. സർക്കാർ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കുകയും ചെയ്തു.
ഇസ്ലാമാബാദ്: ഇന്ധനക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള ഇന്ധന പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനുള്ള വിശാലമായ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളം 5 മുതൽ 30 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ അംഗീകാരം നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഈ തീരുമാനം. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിന്നാലെ പാകിസ്ഥാൻ ഇന്ധന വില കുത്തനെ വർധിപ്പിച്ചിരുന്നു.
ചെലവുചുരുക്കൽ നടപടികളിലൂടെ ലാഭിക്കുന്ന ഫണ്ട് പൊതു ദുരിതാശ്വാസത്തിനായി മാത്രം ഉപയോഗിക്കുമെന്ന് സർക്കാർ പറഞ്ഞു. സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതത്തിൽ 50 ശതമാനം കുറവ് വരുത്തുന്നത് ഒരു മൂന്നാം കക്ഷി ഓഡിറ്റ് മേൽനോട്ടം വഹിക്കുമെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ വാഹനങ്ങളിൽ 60 ശതമാനം നിരത്തുകളിൽ നിന്ന് ഒഴിവാക്കുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥരെ അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം പാകിസ്ഥാൻ അനുഭവിച്ചു തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച പെട്രോളിയം വില ലിറ്ററിന് 55 രൂപ വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. നേരത്തെയുള്ള നടപടികളിൽ രണ്ട് മാസത്തേക്ക് ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതത്തിൽ 50 ശതമാനം കുറവ് വരുത്തുക, ഈ കാലയളവിൽ റോഡുകളിൽ നിന്ന് 60 ശതമാനം സർക്കാർ വാഹനങ്ങൾ ഒഴിവാക്കുക, സർക്കാർ ഓഫീസുകൾക്ക് നാല് ദിവസത്തെ പ്രവൃത്തി ആഴ്ച ഏർപ്പെടുത്തുക എന്നിവ ഉൾപ്പെടുന്നു.
